തിരുവനന്തപുരം: പി.സി.ജോർജ്ജിനെ കൈവിട്ടും ഗൗരിയമ്മയെ പടിക്ക് പുറത്താക്കിയും എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കി. സീറ്റ് വിഭജനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മറികടന്ന് പിണറായി പക്ഷം ആധിപത്യം പുലർത്തിയതോടെ എൽഡിഎഫിൽ കലഹം മൂർച്ഛിച്ചു.
പൂഞ്ഞാറിൽ പി.സി. ജോർജ്ജിനെ മത്സരിപ്പിക്കാൻ സീറ്റ് വിഭജന ചർച്ചയിൽ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിണറായി വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് എൽഡിഎഫിൽ സ്ഥാനംകൊടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. പകരം കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്നും അടർന്നുവന്ന ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പൂഞ്ഞാറിൽ മത്സരിപ്പിക്കും. നാലുസീറ്റാണ് ജനാധിപത്യ കേരള കോൺഗ്രസ്സിനു നൽകിയത്. പാലാ ബിഷപ്പിന്റെ സമ്മർദ്ദത്തിനു വഴിങ്ങിയാണ് പി.സി. ജോർജ്ജിന് പിണിറായി വിജയൻ സീറ്റ് നിഷേധിച്ചതെന്ന് ആരോപണമുണ്ട്. സീറ്റ് വിഭജന ചർച്ചയിൽ തുടക്കംമുതൽ പി.സി. ജോർജ്ജിന് ഒപ്പം നിന്ന കോടിയേരി ബാലകൃഷ്ണന് നിവൃത്തിയില്ലാതെ പിണറായിയുടെ തീരുമാനത്തിനു വഴങ്ങേണ്ടി വന്നു.
ഇരുപത്തി രണ്ടു വർഷത്തിനുശേഷം സീറ്റ് മോഹവുമായി എകെജി സെന്ററിൽ എത്തിയ ഗൗരിയമ്മയുടെ ജെഎസ്എസിന് ഒരുസീറ്റും നൽകാതെ പടിക്കു പുറത്താക്കി. അഞ്ചു സീറ്റായിരുന്നു ജെഎസ്എസ് ആവശ്യപ്പെട്ടിരുന്നത്. യുഡിഎഫിലായിരുന്ന പി.സി. ജോർജ്ജിനെയും ഗൗരിയമ്മയെയും സിപിഎം ഘടക കക്ഷിയാക്കാമെന്ന് വ്യാമോഹിപ്പിച്ച് ഉമ്മൻചാണ്ടി സർക്കാരിനെതിരെ തിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണക്കറ്റ് ശാസിക്കുന്നതിൽ പി.സി. ജോർജ്ജിനെ ഉപയോഗപ്പെടുത്തി. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ ഇരുവരെയും സിപിഎം കറിവേപ്പിലയാക്കി.
എന്നാൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിന് ചവറ സീറ്റും ആർഎസ്പി ലെനിനിസ്റ്റ് വിഭാഗത്തിന് കുന്നത്തൂർ സീറ്റും നൽകിയപ്പോൾ കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിനെ ഒരു സീറ്റ് നൽകി ഒതുക്കുകയായിരുന്നു. കടുത്തുരത്തി മണ്ഡലമാണ് സ്കറിയാ തോമസ് വിഭാഗത്തിനു നൽകിയത്. മൂന്ന് സീറ്റായിരുന്നു കഴിഞ്ഞ തവണ സ്കറിയ തോമസ് വിഭാഗത്തിനു നൽകിയിരുന്നത്. ഇതോടെ തിരുവനന്തപുരം മണ്ഡലത്തിൽ മുൻ മന്ത്രി സുരേന്ദ്രൻപിള്ളക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമായി. ജനാധിപത്യ കേരള കോൺഗ്രസിനാണ് തിരുവനന്തപുരം മണ്ഡലം നൽകിയിരിക്കുന്നത്.
ബാർക്കോഴ കേസ്സിൽ കെ.എം. മാണിയോടൊപ്പം ചേർന്ന് സിപിഎമ്മിനെ കണക്കറ്റ് വിമർശിച്ച ആന്റണി രാജു തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ഇടുക്കിയും ചങ്ങനാശ്ശേരിയുമാണ് ജനാധിപത്യ കേരള കോൺഗ്രസ്സിനു നൽകിയ മറ്റ് മണ്ഡലങ്ങൾ.
കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം രണ്ടു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പത്തനാപുരം മാത്രമാണ് നൽകിയത്. എന്നാൽ ഐഎൻഎല്ലിന് മൂന്ന് സീറ്റ് നൽകി. കാസർഗോഡും വള്ളിക്കുന്നും കോഴിക്കോട് സൗത്തുമാണ് ഐഎൻഎല്ലിനു നൽകിയത്. കോൺഗ്രസ് എസിന് കണ്ണൂർ സീറ്റ് വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും മണ്ഡലം വച്ചുമാറാൻ സിപിഎം തയ്യാറായില്ല. അടുത്തിടെ ആർഎസ്പിയിൽനിന്നും രാജിവച്ച കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്ക് കുന്നത്തൂർ സീറ്റാണ് നൽകിയത്. ജനതാദൾ സെക്യുലർ വിഭാഗത്തിന് അഞ്ചു സീറ്റും നൽകി. വടകര, ചിറ്റൂർ, അങ്കമാലി, കോവളം, തിരുവല്ല സീറ്റുകളാണ് നൽകിയത്. മൂന്ന് സീറ്റുകൾ അധികം വേണമെന്ന് വാദിച്ചിരുന്ന സിപിഐക്ക് കഴിഞ്ഞ തവണത്തെ 27 സീറ്റ് നൽകി. 93 സീറ്റിൽ മത്സരിച്ചിരുന്ന സിപിഎം ഇക്കുറി 92 സീറ്റിൽ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: