കോട്ടയം: ‘ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ല’ എന്ന അവസ്ഥയിലായി പി.സി ജോര്‍ജ്ജ്. അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായ അവസ്ഥയിലാണദ്ദേഹം.
കെ.എം മാണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ പോരാടാന്‍ ജോര്‍ജ്ജിനെ പരമാവധി ഉപയോഗിച്ചശേഷം കറിവേപ്പിലപോലെ എടുത്തുകളയുകയായിരുന്നു ഇടതു മുന്നണി. ഇന്നലെ ചേര്‍ന്ന ഇടതു മുന്നണിയോഗം പൂഞ്ഞാര്‍ മണ്ഡലം ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്കാന് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പുറത്തുവന്നയുടന്‍ പി.സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം കോട്ടയത്ത് ചേര്‍ന്നു. രാത്രി വൈകിയും യോഗം തുടരുകയാണ്.
സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നാണ് പി.സി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. എന്നാല്‍ നിയോജകമണ്ഡലത്തിലെ സാധാരണ ഇടതുപ്രവര്‍ത്തകരുടെ സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഇടത് പിന്തുണയോടെ ജോര്‍ജ്ജ്.ജെ മാത്യുവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ ചില കേന്ദ്രങ്ങള്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രാദേശിക നേതാക്കളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം സിപിഎം നേതൃത്വത്തിന് ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി പി.സി ജോസഫ് രംഗത്തു വരുമെന്നാണ് സൂചന.
ഇദ്ദേഹത്തിന് മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നാണ് പി.സി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന ഇടത് പ്രവര്‍ത്തകര്‍ പറയുന്നത്.
കൂടാതെ പി.സി ജോര്‍ജ്ജിന് സീറ്റ് നല്‍കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചതോടെ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭയടക്കം ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണവും അനിശ്ചിതത്വത്തിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: