ശിവാകൈലാസ്
വിളപ്പില്‍: കാട്ടാക്കട മണ്ഡലം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം സിപിഎം നിരാകരിച്ചതോടെ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയില്‍ അമര്‍ഷം പുകഞ്ഞു തുടങ്ങി. ഒഴിവുവന്ന സീറ്റുകളില്‍ ഒന്നുപോലും നല്‍കാതെ സിപിഎം സിപിഐയെ പുറംകാലുകൊണ്ട് തട്ടുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
അരുവിക്കര ആര്‍എസ്പിയുടെ പരമ്പരാഗത സീറ്റായിരുന്നു. ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോള്‍ ആ സീറ്റ് സിപിഎം കൈക്കലാക്കി. ഇതിനു പകരമായി കാട്ടാക്കട വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രയെ മത്സരിപ്പിച്ച് പരാജയപ്പെട്ട സാഹചര്യത്തില്‍ സീറ്റ് സിപിഐക്ക് നല്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സിപിഎം നേതൃത്വം അര്‍ധസമ്മതം മൂളുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയപ്പോള്‍ കാട്ടാക്കട മണ്ഡലം സിപിഎം സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു.
സിപിഐ ജില്ലാ കമ്മിറ്റി അംഗം ഭാസുരാംഗന്, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന് എന്നിവരില്‍ ആരെയെങ്കിലും മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതിനായി പ്രാരംഭപ്രവര്‍ത്തനങ്ങളും സിപിഐ പ്രാദേശിക ഘടകം ആരംഭിച്ചിരുന്നു. ജാതീയ സമവാക്യങ്ങള്‍ ജയപരാജയം നിര്‍ണയിക്കുന്ന കാട്ടാക്കടയില്‍ ശക്തനെതിരെ മത്സരിപ്പിക്കാന്‍ രാധാകൃഷ്ണനാണ് കൂടുതല്‍ അനുയോജ്യനെന്നും പാര്‍ട്ടി കണക്കുകൂട്ടി. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ നായര്‍ വിഭാഗം രാധാകൃഷ്ണനെ തുണയ്ക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. നീലലോഹിതദാസന്‍ നാടാര്‍ ഇടതിനൊപ്പം വന്നപ്പോള്‍ കോവളം സീറ്റ് ഉപാധികളില്ലാതെ വിട്ടുനല്‍കിയ മഹാമനസ്കരാണ് തങ്ങളെന്ന് സിപിഐ പറയുന്നു. കൊല്ലം ജില്ലയിലും തലസ്ഥാനത്തും ഓരോ സീറ്റുകള്‍ അധികം ചോദിച്ചെങ്കിലും ഒടുവില്‍ കാട്ടാക്കട മാത്രമായി ആവശ്യം ചുരുക്കുകയായിരുന്നു സിപിഐ. അവിടെയും സിപിഎം ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരികയാണ് സിപിഐക്ക്.
2011 ല്‍ കാട്ടാക്കട മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി ആദ്യം അവരോധിച്ചത് അഡ്വ സ്റ്റീഫനെ ആയിരുന്നു. ചുമരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസില്‍ സീറ്റുകിട്ടിയില്ലെന്ന് കരഞ്ഞുവിളിച്ച് എം.വി. ജയാഡാളി ഇടതു ക്യാമ്പില്‍ അഭയാര്‍ത്തിയായി എത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിവന്നതും സഭയുടെ പിന്‍ബലവും ജയയ്ക്ക് തുണയായി. സ്റ്റീഫനെ വെട്ടി ജയാഡാളിക്ക് സീറ്റുനല്കാന് സിപിഎം തയ്യാറായി. വിഎസ് പക്ഷക്കാരനായ സ്റ്റീഫനെ മൂലയ്ക്കിരുത്തുക എന്നൊരു ദുഷ്ടചിന്തയും നേതൃത്വത്തിന് ഉണ്ടായിരുന്നു. ഏതായാലും ഇത്തവണയും സിപിഎം കാട്ടാക്കട സീറ്റ് സ്വന്തമാക്കിയപ്പോള്‍ ആദ്യം ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് പതിവുപോലെ സ്റ്റീഫന്റേതായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ പിണറായി പക്ഷക്കാരനായ ഐ.ബി. സതീഷിനാണ് നറുക്ക് വീണത്. സീറ്റുകിട്ടാത്തതില്‍ സിപിഐക്കുള്ളതുപോലെ സ്റ്റീഫനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗവും ഇപ്പോള്‍ ഇടതിന് ശത്രുപക്ഷത്തുണ്ട്.
കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചുകൊണ്ടാണ് ബിജെപി നായര്‍ സമുദായംഗമായ ദേശീയ നേതാവ് പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയില്‍ വീണ്ടും അവതരിപ്പിച്ചത്. സിപിഎം, എസ്എഫ്ഐ നേതാക്കള്‍ ഒറ്റക്കെട്ടായി കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ രണ്ടുവര്‍ഷം മുമ്പ് അക്രമം അഴിച്ചുവിട്ടപ്പോള്‍ അന്ന് പുരോഹിതന്മാര്ക്കും മര്‍ദനമേറ്റിരുന്നു. മര്‍ദനമേറ്റ പുരോഹിതന്മാര്ക്ക് സഹായവുമായി പാഞ്ഞെത്തിയ ഏക നേതാവ് കൃഷ്ണദാസായിരുന്നു. ഇത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും കൃഷ്ണദാസിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: