അടൂര്‍: സിനിമാസംവിധായകന് ഡോ.ബിജുവിന് ദേശീയ പുരസ്ക്കാരം. മികച്ച പരിസ്ഥിതി സൗഹൃദചിത്രത്തിനുളള ദേശീയ അവാര്‍ഡ് ഇത്തവണ ബിജുവിന്റെ വലിയചിറകുളളപക്ഷി എന്ന ചിത്രത്തിനാണ് ലഭിച്ചത്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ പ്രശ്നത്തിന് നേരെ അധികൃതര്‍ കണ്ണടയ്ക്കുകയും, സര്‍ക്കാര്‍ വാഗ്ദാനംചെയ്ത പുനരധിവാസ പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കാതിരിക്കുകയും ചെയ്തത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം നരകതുല്യമാക്കി. ഈ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഡോ.ബിജുവിന്റെ മനസില്‍ നൊമ്പരമായി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ദേശീയശ്രദ്ധ അനിവാര്യമാണെന്നും ഇത് ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പററിയ മാദ്ധ്യമം സിനിമയാണെന്നുമുള്ള തിരിച്ചറിവാണ് ഇവരുടെ നൊമ്പരവും ദുരിതങ്ങളും ക്യാമറകണ്ണില്‍ ഒപ്പിയെടുക്കാന്‍ കാരണമായത്. ദേശീയ പുരസ്കാരം തന്നെ തേടി എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ഒപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങളും, പ്രഖ്യാപിച്ച പുനരധിവാസപാക്കേജും ലഭ്യമാക്കാന്‍ ഈചിത്രം പ്രചോദനമാകുമെന്നും കരുതുന്നതായി ഡോ.ബിജു പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനയുടെ ആഴം വരച്ചുകാട്ടാന്‍ ഈസിനിമയിലൂടെ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ബിജുവിന്റെ പേരറിയാത്തവര്‍ എന്നചിത്രത്തിന് 2014-ലും വീട്ടിലേക്കുളളവഴി എന്നചിത്രത്തിന് 2011-ലും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: