തൊടുപുഴ: തമിഴ്നാട് സമ്മതിച്ചില്ലെങ്കിലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തിന് അനുമതി നല്‍കണമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്നും കേരളത്തിന് ഒരിക്കലും പിറകോട്ട് പോകാന്‍ കഴിയില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ ദുര്‍ബലമാണെന്ന് നേരത്തേ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഡാം തകര്‍ന്നാലുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് റൂര്‍ക്കി ഐ.ഐ.ടിയെക്കൊണ്ട് പഠനം നടത്തിയത്. ഈ പഠനറിപ്പോര്‍ട്ടില്‍ അണക്കെട്ടിന് തകരാറ് സംഭവിച്ചാല്‍ അണക്കെട്ടിന് തൊട്ടുതാഴെ 40.30 മീറ്ററിലും 36 കിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തില്‍ 20.85 മീറ്റര്‍ ഉയരത്തിലും വെള്ളം പൊങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്
വള്ളക്കടവില്‍ 26 മിനിട്ടിനകവും വണ്ടിപ്പെരിയാറില്‍ 31 മിനിട്ടിനകവും ഇടുക്കി ഡാമില്‍ 128 മിനിട്ടിനകവും വെള്ളം എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇതിന് പരിഹാരമെന്നത് പുതിയ അണക്കെട്ടാണെന്നും പി.ജെ ജോസഫ് പറഞ്ഞു. പുതിയ ഡാം പണിയാന്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: