കോഴിക്കോട്: പ്രവാചക വൈദ്യ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയതെന്ന പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫി(43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എഴാം ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബീച്ച് ആശുപത്രിക്കു സമീപം ഡോ. അബ്ദുള്ള ഫൗണ്ടേഷന് എന്ന പേരില്‍ ചികിത്സാസ്ഥാപനം നടത്തി വരികയായിരുന്ന ഇയാളെ നടക്കാവ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ ഐപിസി 376 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പീഡനം സഹിക്കവയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികിത്സയെന്നപേരില്‍ യുവതിയെ ശാരീരികമായി ചൂഷണംചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. 2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇന്നലെ തെളിവെടുപ്പു നടന്നു. നിരവധി സ്ത്രീകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായും ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തട്ടിപ്പിനു ആത്മീയ പരിവേഷം നല്കിയിരുന്നതിനാല് നിരവധി യുവതികളെ വലയിലാക്കാന്‍ ഇയാള്‍ക്കു സാധിച്ചതായും സ്തീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതായി ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പ്രതി അറസ്റ്റിലായതോടെ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
ബീച്ച് ആശുപത്രിക്കുസമീപം അബ്ദുല്ല ഫൗണ്ടേഷന് എന്നപേരില്‍ വ്യാജ ചികിത്സാലയവും മെഡിക്കല്‍ കോഴ്സും നടത്തിയതിനും പ്രവാചകവൈദ്യമെന്ന പേരില്‍ ചികിത്സ നടത്തിയതിനും ഇയാള്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. കുറ്റിക്കാട്ടൂരിലുള്ള ഇയാളുടെ കേന്ദ്രത്തില്‍ നടത്തിയ ചികിത്സയില്‍ പലരും തട്ടിപ്പിന് വിധേയമായിരുന്നു .ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശിഷ്യര്‍ തന്നെ രംഗത്ത് വന്നിരുന്നു. മതത്തെ ദുരുപയോഗം ചെയ്താണ് സുഹൂരി ലൈഗിക പീഡന മടക്കമുള്ള തട്ടിപ്പുകള്‍ നടത്തിയത്. വ്യാജചികിത്സയ്ക്കു പുറമേ സാമ്പത്തിക ക്രമക്കേട്, ലൈംഗീകചൂഷണം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ ചെയ്തതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പത്തുവര്‍ഷത്തോളമായി കാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഷാഫി സുഹൂരി ചികിത്സ നടത്തിവരികയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. യുനാനി, അലോപ്പതി, ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സ. തെറ്റായ നിര്‍ദേശവും ചികിത്സയും നല്കിയതു മൂലം രോഗം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.
ബീച്ച് ആശുപത്രിക്കു സമീപത്തെ വാടകകെട്ടിടത്തില് ചികിത്സയ്ക്കൊപ്പം അനധികൃതമായി പ്രവാചക വൈദ്യത്തില്‍ മെഡിക്കല്‍ ബിരുദ കോഴ്സും നടത്തിയിരുന്നു. പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് വിശ്വാസ്യത സൃഷ്ടിക്കാനും ഷാഫി ശ്രമം നടത്തിയിരുന്നു. ഇക്കാര്യവും അന്വേഷണ വിധേയമാക്കുമെന്നും പരാതി ലഭിക്കുന്നതോടെ ഇതിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: