പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുള്ളുമല ആദിവാസി കോളനിയും കുര്യോട്ടുമല ആദിവാസി കോളനിയിലും ബിജെപി സ്ഥാനാര്‍ത്ഥി ഭീമന് രഘു സന്ദര്‍ശനം നടത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ മുള്ളുമല ഗിരിജന്‍ കോളനിയിലെത്തിയ അദ്ദേഹത്തെ കോളനി നിവാസികള്‍ സ്വീകരിച്ചു. കയറിക്കിടക്കാന്‍ ഒരു വീടുപോലും ഇല്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി ആദിവാസി കുടുംബങ്ങളാണ് മുള്ളുമല കോളനിയില്‍ ഉള്ളത്.
കോളനിയിലെ എല്ലാ വീടുകളിലും നേരിട്ടെത്തിയാണ് ഭീമന് രഘു വിവരങ്ങള്‍ തിരക്കിയത്.
ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ആവശ്യമായ പരിഹാരം കാണുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാറിമാറി ഭരണം നടത്തുന്ന ഇടതുവലത് മുന്നണികള്‍ ആദിവാസികളുടെ ക്ഷേമത്തിനായി ഒന്നും നടപ്പിലാക്കുന്നില്ലന്നും ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്രം നല്കുന്ന പണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണന്നും ഭീമന്‍രഘു കൂട്ടിച്ചേര്‍ത്തു. മുള്ളുമലയില്‍ തകര്‍ന്നുകിടക്കുന്ന അംഗന്‍വാടി കെട്ടിടം ശരിയാക്കുവാനും കുടിവെള്ളമെത്തിക്കുവാനും സഹായമനസ്കരായ വ്യക്തികളെ കണ്ടെത്തുമെന്ന് ഭീമന് രഘു കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്കി. സുഭാഷ് പട്ടാഴി, അഭിലാഷ് തുടങ്ങിയ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: