2012 ജനുവരി രണ്ടാം വാരത്തില്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ജൂതരാഷ്ട്രമായ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ധൈര്യപ്പെട്ടത്, മുസ്ലീംലീഗ് അടക്കമുള്ള യുപിഎ കക്ഷികളുടെ സമ്മര്‍ദ്ദങ്ങളാല്‍ വികൃതമാകുന്ന ഇന്ത്യന്‍ വിദേശനയത്തില്‍ വന്നുഭവിച്ച തികച്ചും സ്വാഗതാര്‍ഹമായ വ്യതിയാനമാകുന്നു.
1947 നവംബര്‍ 29ന്, ബ്രിട്ടീഷ് പാലസ്തീനിനെ ജൂതന്മാര്ക്കും മുസ്ലീങ്ങള്‍ക്കുമായി പങ്കുവെച്ചുകൊണ്ടുള്ള ഒരു വിഭജനപദ്ധതി യുഎന്‍ ജനറല്‍ അസംബ്ലി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി. ഈ പ്രമേയത്തെ യഹൂദ നേതൃത്വം അംഗീകരിച്ചപ്പോള്‍ അറബികള്‍ അപലപിച്ചു.
ഇതേ സമയത്തുതന്നെ, ഭാരതവും വര്‍ഗീയ അതിരുകളിട്ട്, വെട്ടിമുറിക്കപ്പെട്ടിരുന്നു. അത് ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ കൂട്ടക്കൊലകളിലും കലാശിച്ചിരുന്നു. സ്വാഭാവികമായും പുതുസ്വതന്ത്ര രാഷ്ട്രമായ ‘ഇന്ത്യ’ പാലസ്തീനിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെ എതിര്‍ത്ത് യുഎന്‍ അസംബ്ലിയില്‍ വോട്ട് ചെയ്തു. പക്ഷേ, രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്രതലത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചു.
പാലസ്തീന് വിഭജനത്തിന്റെ വിത്തുകള്‍ പാകപ്പെട്ടത് അതിനും അരനൂറ്റാണ്ട് മുമ്പാണ്. 1897ല്‍, സ്വിറ്റ്സര്‍ലന്റില്‍ നടന്ന ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസ് ‘പരിശുദ്ധ നാടാ’യ പാലസ്തീനില്‍ ജൂതര്‍ക്ക് ആധിപത്യത്തിനായി ആഹ്വാനം ചെയ്തു. അറബ് ബുദ്ധിജീവികള്‍ പ്രതികരിച്ചത് രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം. അവര്‍ ആവശ്യപ്പെട്ടത് പാലസ്തീന് അടക്കമുള്ള എല്ലാ അറബ് പ്രവിശ്യകള്‍ക്കും ഒട്ടോമാന്‍ സാമ്രാജ്യത്തില്‍നിന്നും വിമോചനമാണ്. ഇസ്രായേലിനെ അംഗീകരിക്കാന്‍ വിസ്സമ്മതിച്ചുകൊണ്ട്, ജൂതരാജ്യത്തെ 1948, 1967, 1973 എന്നീ വര്‍ഷങ്ങളില്‍ ആക്രമിക്കാന്‍ ഒരുമ്പെട്ട അറബ് ശക്തികള്‍ക്ക് നാണംകെട്ട പരാജയമാണ് മൂന്ന് തവണയും നേരിട്ടത്. 1979ല്‍ ഈജിപ്ത് ഇസ്രായേലുമായി സമാധാനം സ്ഥാപിച്ചു. ഇന്നുവരെയും രണ്ട് രാജ്യങ്ങളും തമ്മില്‍ സാധാരണ ബന്ധങ്ങള്‍ തുടരുന്നു. ജോര്‍ദാനും ഈ പാത പിന്തുടര്ന്നു.
അതിനുശേഷം, ഒളിഞ്ഞും തെളിഞ്ഞുമൊക്കെ യഹൂദരാഷ്ട്രവുമായി അറബ് രാജ്യങ്ങള്‍ ബന്ധങ്ങള്‍ മെനഞ്ഞിട്ടുണ്ട്. കുവൈറ്റും ഒമാനും പോലുള്ള രാജ്യങ്ങള്‍ പാലസ്തീന്‍കാര്‍ക്ക് സ്വതന്ത്രമായി കടന്നുവരാനാകാത്തവണ്ണം കതകുകള്‍ അടച്ചു. അറബ്-ഇസ്രായേലി ഭിന്നത ഇപ്പോള്‍ ഇറാഖ്, ബഹ്റിന് തുടങ്ങിയ രാജ്യങ്ങളിലെ ഷിയാ-സുന്നി അടിപിടികളുടെ ബഹളത്തില്‍ മുങ്ങിപ്പോയുമിരിക്കുന്നു.
ഷിയാകള്‍ക്ക് ആധിപത്യമുള്ള ഇറാന് ഒരുവശത്തും, സൗദിഅറേബ്യയുടെ നേതൃത്വത്തിലുള്ള സുന്നി ഗള്‍ഫ് അറബ് അയല്‍ക്കാര്‍ മറുവശത്തുമായുള്ള ചരിത്രപരമായ അറബ്-പേര്‍ഷ്യന്‍ സംഘര്‍ഷമാണ് ഇന്ന് ശ്രദ്ധ നേടുന്നത്, പാലസ്തീന് പ്രശ്നമല്ല.
1993ല്‍, ഇസ്രായേല്‍-പാലസ്തീന് പ്രതിനിധി സംഘങ്ങള്‍ ഓസ്ലോ സമാധാനപ്രക്രിയ എന്ന നാമധേയത്തില്‍ തങ്ങളുടെ ഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിച്ചു. ഇസ്രായേലിന്റെ അസ്തിത്വത്തിനെ അംഗീകരിച്ചുകൊണ്ട് യാസര്‍ അരാഫത്ത് നല്കിയ കത്താണ് നാഴികക്കല്ലായത്. അതിനുശേഷം ഇസ്രായേല്‍-പാലസ്തീന് ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് അമേരിക്ക, യൂറോപ്യന്‍ യൂണിയന്, റഷ്യ, യുഎന്‍ എന്നിവരടങ്ങുന്ന മിഡ് ഈസ്റ്റ് ക്വാര്‍ട്ടറ്റ് ആണ്. ഇന്ത്യക്കോ ചൈനക്കോ ഈ പ്രക്രിയയില്‍ റോള്‍ ഒന്നുമില്ല.
പല കാരണങ്ങളാലും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ അറച്ചുനിന്നു. എങ്കിലും, 1965ലെ ഇന്ത്യ-പാക് യുദ്ധവേളയിലും അതിനുശേഷവും അടിയന്തരാവശ്യം നേരിട്ട അവസരങ്ങളില്‍ ആയുധങ്ങളും മറ്റും വിതരണം ചെയ്തത് ഇസ്രായേലാണ്. ശീതയുദ്ധം ശമിക്കയും അറബികളും ഇസ്രായേലികളും നേരില്‍ സംഭാഷണങ്ങള്‍ തുടങ്ങുകയും ചെയ്തതോടെ ഇന്ത്യ, താമസിച്ചാണെങ്കിലും, 1992ല്‍ ഇസ്രായേലുമായി ഉഭയകക്ഷിബന്ധം സ്ഥാപിച്ചു.
പിന്നെ, ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനുണ്ടായത്. പ്രധാനമായും ഇത് രാജ്യസുരക്ഷിതത്വത്തിനെ ആധാരമാക്കിയുള്ളതായിരുന്നു. ഇൗ ബന്ധത്തില്‍ സൈനിക, എയറോസ്പേസ്, ഭീകരവിരുദ്ധ വശങ്ങള് പലപ്പോഴും ഒളിഞ്ഞുകിടന്നിരുന്നെങ്കിലും, വിദേശകാര്യ വിദഗ്ധന്മാരുടെ പഠനങ്ങളില്‍ ഇപ്പോള്‍ അത് അനാവരണം ചെയ്യപ്പെടുകയാണ്.
കഴിഞ്ഞ ദശാബ്ദത്തില്‍, അത്യന്താധുനിക സൈനികായുധങ്ങള്‍ ഇന്ത്യക്ക് വിതരണം ചെയ്യുന്നതില്‍ ഇസ്രായേല്‍ രണ്ടാം സ്ഥാനം നേടിക്കഴിഞ്ഞു. 1996ല്‍ പ്രതിരോധമന്ത്രിയുടെ ശാസ്ത്രീയോപദേഷ്ടാവ് ആയിരിക്കേ, ഡോ. എ.പി.ജെ.അബ്ദുള്‍കലാം ഇസ്രായേലില്‍ നടത്തിയ സന്ദര്‍ശനം ഇക്കാര്യത്തില്‍ വലിയ മുന്നേറ്റത്തിന് നിദാനമായി.
ഇന്ത്യ മിസെയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇസ്രായേല്‍ വലിയ സഹായമാണ് നല്‍കിയത്. അറുപഴഞ്ചന്‍ സോവിയറ്റ് ടാങ്കുകളും ഫൈറ്റര്‍ വിമാനങ്ങളും അപ്ഗ്രേഡ് ചെയ്യുന്നതിലും, അതിര്‍ത്തി കടന്നുള്ള ഭീകപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള രാത്രി കാഴ്ചാസംവിധാനങ്ങള്, സെന്‍സറുകള്‍, പെയിലറ്റില്ലാ വിമാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിലും ഇസ്രായേല്‍ സഹകരിച്ചു.
പ്രതിരോധരംഗത്ത് ഉന്നത സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലും അതില്‍ സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുന്നതിലും ഇന്ത്യ നടത്തുന്ന ശ്രമങ്ങളില്‍ ഒരു പ്രധാന പങ്കാളിയായി ഇസ്രായേല്‍ ഉയരുന്നു. ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ എന്നിവയ്ക്കായുള്ള ഗവേഷണ വികസനങ്ങളില്‍ ഇസ്രായേല്‍ സഹകരണം തേടിയ ആദ്യ ഇന്ത്യന്‍ കമ്പനി ടാറ്റയാണ്. 2008ല്‍ ‘പൊളാറിസ്’ എന്ന ഇസ്രായേലി ഉപഗ്രഹത്തെ ഐഎസ്ആര്‍ഒയാണ് വിക്ഷേപിച്ചത്. അതിനുശേഷം ഇസ്രായേല്‍ നിര്‍മിത ഇമേജിംഗ് സാറ്റലൈറ്റ് ആയ റിസാറ്റ്-2ഉം ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചു.
വളരെ പ്രധാനപ്പെട്ട സ്ട്രാറ്റജിക് വിഷയങ്ങളില്‍ അമേരിക്കയിലെ നിയമനിര്‍മാണസഭയുമായി ചില ധാരണകളിലെത്താനും ഇന്ത്യക്ക് അതിന്റെ ഇസ്രായേല്‍ ബന്ധം പ്രയോജനപ്പെടുന്നു. ഇസ്രായേല്‍ സൈനിക സാങ്കേതികവിദ്യകള്‍ ചൈന വഴി പാക്കിസ്ഥാനിലെത്തുന്നത് തടയാനും ഇത് ഉപകരിക്കും.
പിന്തുണക്കാരായ സിപിഎം-സിപിഐ പ്രഭൃതികളുടെ സമ്മര്‍ദ്ദം ഹേതുവായി യുപിഎ-1 സര്‍ക്കാര്‍ ഇസ്രായേലിലേക്കുള്ള ക്യാബിനറ്റ് മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ തടഞ്ഞിരുന്നു. സിപിഎമ്മിന്റെ പ്രതിഷേധം വിചിത്രമായിരുന്നു; ആ പാര്‍ട്ടിയുടെ രണ്ട് ഉന്നത നേതാക്കളായ ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും കൃഷിയിലും വ്യവസായത്തിലും സഹകരണംതേടി 2000ല്‍ ഇസ്രായേലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൃഷി, പച്ചക്കറി-പൂ കൃഷികള്‍, ജലവിനിയോഗം, സ്പ്രിങ്ക്ലര്‍ സംവിധാനങ്ങള്‍ എന്നിവയില്‍ സഹകരണ പദ്ധതികള്‍ക്കായി മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ഇസ്രായേലില്‍ പോകുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു താനും.
ഇത്തരം വിചിത്രമായ ഒരു നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി നടത്തിയ ഇസ്രായേല്‍ സന്ദര്‍ശനം ഭാവാത്മകമായ ഒരു ചുവടുവെയ്പുതന്നെ.
ജി.പാര്‍ത്ഥസാരഥി
പ്രതികരിക്കാൻ ഇവിടെ എഴുതുക: