ആലപ്പുഴ: വേനല്‍ കനത്തതോടെ ജില്ലയിലെ ജലാശയങ്ങള്‍ മലിനമാകുകയും ഭൂഗര്‍ഭജലത്തിന്റെ ദൗര്‍ലഭ്യവും രൂക്ഷമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയും ഉയരുന്നു. ഏക ആശ്രയം പണം നല്കിവാങ്ങുന്ന കുടിവെള്ളം മാത്രം. ഇതാകട്ടെ വേണ്ടത്ര പരിശോധന നടത്താതെ വിതരണം നടത്തുന്നതാണെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ ഭൂരിഭാഗം ജലാശയങ്ങളും മലിനമാകുകയും ഇവ കൊതുകുളടെ ആവാസകേന്ദ്രമാകുയും ചെയ്തു. ഇതോടെ ജലജന്യരോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി, ആര്‍ബോ വൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫല്‍വി വൈറസുകളാണ് ഇതുണ്ടാക്കുന്നത്.
വേനല്‍ കടുക്കുന്ന പ്രദേശങ്ങളില്‍ ഈ രോഗം കണ്ടുവരുന്നു. കുട്ടനാട്ടില്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധികളുമായെത്തുന്നത് നൂറുകണക്കിന് ആളുകളാണ്.
പനിയും ജലദോഷവും ചെങ്കണ്ണുമാണ് പടര്‍ന്നു പിടിക്കുന്നത്. കൂടാതെ അപൂര്‍വ രോഗങ്ങളും ഡെങ്കിപ്പനി പോലെയുള്ള ഗൗരവമേറിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമീബയില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് മൂലം കഴിഞ്ഞയാഴ്ച പതിനാറു വയസുകാരന് മരിച്ചിരുന്നു.
ഇത് പടരുന്ന രോഗമല്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും മലിനജലത്തില്‍ നിന്ന് വൈറസുകള്‍ കടന്നു കയറാനുള്ള സാധ്യതയേറെയാണ്.നെഗ്ലേറിയ വിഭാഗത്തില്‍പ്പെട്ട അമീബയാണ് രോഗത്തിന് കാരണമാകുന്നതെന്നും മലിനജലത്തില്‍ മുങ്ങിക്കുളിച്ചതാണ് രോഗം പിടിപെടാനിടയായതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു മരുന്നുണ്ടെങ്കിലും തലച്ചോറിനെ ബാധിച്ചാല്‍ മാരകമാകും.
വയറുകടി ഉണ്ടാക്കുന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ഇത്.തലച്ചോറിനെ ബാധിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയാണ് ചെയ്യുക. കടുത്തപനി, ഛര്‍ദ്ദി, കഠിനമായ തലവേദന എന്നിവയാണ് രോഗം തലച്ചോറിനെ ബാധിക്കുമ്പോഴുള്ള ലക്ഷണം.
പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിക്കണമെന്ന് വാട്ടര്‍ അഥോറിട്ടി ജീവനക്കാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ക്ലോറിനേഷന്, സൂപ്പര്‍ ക്ലോറിനേഷന് എന്നിവ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നതാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഫോഗിങ് എന്നിവ നടത്താനും ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍ ജില്ലയില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയിട്ടില്ല. കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ് എന്നിവയും പടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: