രാഷ്ട്രീയത്തില്‍ കാളക്കൂറ്റനെപോലെ പാഞ്ഞു നടന്ന് സകലരേയും വിറപ്പിച്ച പി.സി. ജോര്‍ജിന് ഇനി കണ്ണീര് വാര്‍ക്കാനാണ് യോഗമെന്നു തോന്നുന്നു. സ്ഥിതിഗതികള്‍ ആ വഴിക്കാണ് പോവുന്നത്. ഇടതു മുന്നണിയിലെ സീറ്റുപങ്കുവെക്കല്‍ അവസാനിച്ചപ്പോള്‍ കണ്ണീരും കൈയുമായി ഒതുങ്ങിക്കൂടുന്നവര്‍ അനവധിയാണ്. അതില്‍ മുന്നില്‍ നില്ക്കുന്നു പി.സി. ജോര്‍ജും ഗൗരിയമ്മയും. ഇനിയാരൊക്കെയെന്ന് വഴിയേ അറിയാം.
അടുത്ത മന്ത്രിസഭ തങ്ങള്‍ക്കു തന്നെ രൂപീകരിക്കാനാവുമെന്ന ധാര്‍ഷ്ട്യം മാര്‍ക്സിസ്റ്റ് മുന്നണിയെ വല്ലാത്തൊരു അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. നാളെങ്ങുമില്ലാത്ത പ്രതിഷേധം സ്വന്തം അണികളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു. അതോടൊപ്പം ആപത്ത് കാലത്ത് ഒപ്പം നില്‍ക്കുകയും എതിരാളികളെ നിഷ്പ്രഭരാക്കാന്‍ സഹായിക്കുകയും ചെയ്തവരെ തൊഴിച്ചെറിയാനും തയാറായിരിക്കുന്നു.
പി.സി. ജോര്‍ജിനെ കണ്ണിലെ കൃഷ്ണമണിപോലെയായിരുന്നു ഇടതു മുന്നണിയിലെ വല്യേട്ടനായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊണ്ടു നടന്നിരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ കുന്തമുനയായാണ് ജോര്‍ജ് ഉപയോഗിക്കപ്പെട്ടത്.
ബലിയാടുകളെ നിരന്തരം വളര്‍ത്തുകയും അവരുടെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊക്കെ പതിവായി വ്യാഖ്യാനിക്കപ്പെടാം. എന്തിനും വിശദീകരണം മെനയലും അത് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കലും ആ പാര്‍ട്ടിയുടെ സഹജ സ്വഭാവമാണല്ലോ. തെരഞ്ഞെടുപ്പിലും അതു തന്നെ സജീവമായി നിലനിര്‍ത്തുന്നു എന്നതാണിപ്പോഴത്തെ പ്രത്യേകത. പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന്റെ തനിനിറം മുമ്പെങ്ങുമില്ലാത്ത വിധം വികൃതമായിരിക്കുന്നു. അത് മറച്ചുവെക്കാനാണ് വ്യാപകമായി മറ്റു മേഖലകളില്‍ നിന്നുള്ളവരെ വലയിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.
ഏതു കലാകാരനായാലും ആ പാര്‍ട്ടിയില്‍ എത്തുന്നതോടെ കലയും മനുഷ്യത്വവും നഷ്ടപ്പെടുന്നു എന്നത് വേറെ കാര്യം.
പാര്‍ട്ടിയുടെ മുഖം മിനുക്കലിന് അണികള്‍ തയാറാവില്ല എന്ന സന്ദേശം വടക്കാഞ്ചേരിയില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ സ്ഥാനാര്‍ത്ഥിത്വക്കുപ്പായം തയ്ച്ചിറങ്ങിയ കലാകാരി സ്വയം പിന്‍വലിഞ്ഞത് പാര്‍ട്ടിയെ ഏറെ ആശങ്കാകുലമാക്കിയിട്ടുണ്ട്. അതിന് ചില തൊടുന്യായങ്ങള്‍ പറഞ്ഞെങ്കിലും ഉള്ളിലെ കനലുകള്‍ അങ്ങനെ തന്നെ കിടക്കുകയാണ്.
പാര്‍ട്ടിയിലെ കേന്ദ്രീകൃത ജനാധിപത്യത്തിന് മൂര്‍ച്ച കുറഞ്ഞെന്ന് പരാതിപ്പെട്ടത് എറണാകുളത്തെ തലമുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സാണ്. ആധുനിക കാലത്തെ ചില സ്വാഭാവിക വ്യതിയാനങ്ങളായി ഒരു പക്ഷേ, പാര്‍ട്ടിയിതൊക്കെ വിലയിരുത്തിയാലും പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി തന്നെ നിലനില്ക്കുന്നു.
അതിന്റെ ഒപ്പമാണ് പി. സി. ജോര്‍ജും ഗൗരിയമ്മയും പോലെയുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കൊടുക്കാതിരിക്കുന്നതും വിലയിരുത്തപ്പെടേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പം നിന്ന ഗൗരിയമ്മയെ പലവിധ വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും ചൂണ്ടയില്‍ കുരുക്കിയാണ് ഇടതു പാളയത്തിലേക്കെത്തിച്ചത്. കൊട്ടുംകുരവയുമായി അതൊക്കെ ആഘോഷിക്കാന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അതിനൊപ്പം തന്നെയാണ് ഒറ്റയാള്‍ പട്ടാളമായി ജനമധ്യത്തില്‍ നിറഞ്ഞു നില്ക്കുന്ന പി.സി. ജോര്‍ജിന്റെ തോളിലും കൈയിട്ടത്.
ഒരു നിലപാടുതറ അന്വേഷിച്ചു നടന്ന ജോര്‍ജിന് ഏറെ ആശ്വാസമായിരുന്നു മാര്‍ക്സിസ്റ്റുകളുടെ കൈത്താങ്ങ്. പൂഞ്ഞാറില്‍ താന്‍ തന്നെയാവും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെന്ന് അദ്ദേഹം കരുതുകയും ചെയ്തു. ഇടതു മുന്നണിയുടെ ജില്ലാ നേതാവും പ്രാദേശിക ഘടകവും തനിക്കുവേണ്ടി രംഗത്താണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. എന്നാല്‍ കാര്യങ്ങളൊക്കെ അട്ടിമറിക്കപ്പെട്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കോരാനും വിറകുവെട്ടാനും ആളെ കൂട്ടുകയാണ് ലക്ഷ്യം. താല്‍ക്കാലികാശ്വാസമെന്നോണം എന്തെങ്കിലുമൊക്കെ എറിഞ്ഞുകൊടുക്കും. ഇതില്‍ സന്തുഷ്ടരായവര്‍ തങ്ങളാലാവുന്ന സകല പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കും. എന്നാല്‍ ആത്യന്തികമായി ഇത്തരക്കാരെയൊന്നും പാര്‍ട്ടി ശ്രദ്ധിക്കില്ലെന്നതാണ് എക്കാലത്തെയും വലിയ സത്യം. കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും.
ബലിയാടുകളുടെയും അങ്കക്കോഴികളുടെയും വലിയൊരു അനാഥാലയം പാര്‍ട്ടി ഒരുക്കിവെച്ചിട്ടുണ്ട്. സൗകര്യം പോലെ ഉപയോഗപ്പെടുത്തും. ഒടുവില്‍ പെരുവഴിയിലേക്ക്വലിച്ചെറിയും.അങ്ങനെയവര്‍ എക്കാലത്തെയും ക്രിമിനലുകളായി സൈ്വര്യജീവിതത്തിന് ഭീഷണിയാവുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിലെ പാരമ്പര്യത്തില്‍ തുടിക്കുന്ന ക്രൗര്യത്തിന്റെ വൈറസുകള്‍ തെരഞ്ഞെടുപ്പു മേഖലയിലും സജീവമായിരിക്കുന്നു എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. നേരത്തെ ഇതൊക്കെ വ്യക്തമായി അറിഞ്ഞ ഗൗരിയമ്മ വീണ്ടും കെണിയില്‍ വീണെങ്കിലും പി.സി. ജോര്‍ജിന് ആദ്യത്തെ അനുഭവമായി എന്നു മാത്രം. തെരഞ്ഞെടുപ്പിന് മുമ്പ് ഇങ്ങനെയെങ്കില്‍ ശേഷം എങ്ങനെയെന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: