കുണ്ടറ: ബിജെപിയെ ദളിത് വിരോധികളായി ചിത്രീകരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങളെ തുറന്നുകാട്ടി ആദിവാസി ദളിത് മുന്നേറ്റ സമിതി ചെയര്മാന് ശ്രീരാമന് കൊയ്യോന്‍. കുണ്ടറയില്‍ വീരശ്രീ വേലുത്തമ്പി ദളവാ സ്മാരക സേവാസമിതിയുടെ പുരസ്കാരസമര്‍പ്പണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ആറളം, അരിപ്പ ഭൂസമരങ്ങളുടെ നായകന് തുറന്നടിച്ചത്. ഉത്തരേന്ത്യന്‍ പശ്ചാത്തലങ്ങളെ മുന്‍നിര്‍ത്തി ബിജെപി സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ തേടി ചില മാധ്യമപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് കൊയ്യോന്‍ പറഞ്ഞു.
‘ഉത്തരേന്ത്യയില്‍ നടക്കുന്നുവെന്ന് അവര്‍ പറയുന്ന ചെറിയ സംഭവങ്ങളുടെ പേരിലാണ് ഞാന്‍ അഭിപ്രായം പറയേണ്ടത്. എന്നാല്‍ കേരളത്തില്‍ നടക്കുന്നതിന്റെ ചെറിയൊരംശം പീഡനം പോലും മറ്റ് സംസ്ഥാനങ്ങളില്‍ ദളിതര്‍ നേരിടുന്നില്ലെന്നതാണ് എന്റെ അഭിപ്രായമെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്കി. തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കഴുത്തില്‍ കുരുക്കിട്ട് സമരം ചെയ്യേണ്ടിവരുന്ന ഒരു ജനതയാണ് കേരളത്തിലെ ദളിതര്‍. കൃഷിഭൂമി നല്‍കാമെന്ന് പറഞ്ഞ് പാറമലകള്ക്ക് പട്ടയം നല്കിയ കേരളത്തിലെ ഇടതുവലതു രാഷ്ട്രീയക്കാരാണ് യഥാര്‍ത്ഥ പീഡകര്‍’ ശ്രീരാമന് പറഞ്ഞു.
ചെങ്ങറയില്‍ ഭൂമിക്കായി സമരം ചെയ്തവരെ തല്ലിയോടിക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയക്കാര്‍. അരിപ്പയില്‍ അന്നവും വെള്ളവും മുട്ടിച്ച് ദളിത് സമരത്തെ പട്ടിണിയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് നടന്നത്. അവിടെ സഹായഹസ്തവുമായി ആദ്യമെത്തിയ നേതാവ് കുമ്മനം രാജശേഖരനാണ്. ബിജെപി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അരിപ്പയിലെത്തി സമരം ചെയ്യുന്ന സഹോദരന്മാരുടെ അനുഗ്രഹം വാങ്ങിയേ താന്‍ പ്രവര്‍ത്തനം ആരംഭിക്കൂ എന്ന് പറഞ്ഞ നേതാവാണ് കുമ്മനം രാജശേഖരന്. ശൂരനാട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ രണ്ട് ദളിത് പെണ്‍കുട്ടികളെ ഇവിടുത്തെ മാന്യന്മാരുടെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ പീഡിപ്പിച്ചപ്പോള്‍ അവിടെയെത്താനും ആ പെണ്‍കുട്ടികളെ ആശ്വസിപ്പിക്കാനും തയ്യാറായത് കുമ്മനമായിരുന്നുവെന്ന് ശ്രീരാമന് ചൂണ്ടിക്കാട്ടി.
ദളിതന് ഭൂമി ചോദിച്ചപ്പോള്‍ നല്കാനെവിടെ ഭൂമിയെന്ന് ചോദിച്ചവരാണ് ഇപ്പോള്‍ കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ ശെകയേറ്റക്കാരന് അനുമതി നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ‘ആദ്യം ഭൂമി, പിന്നെ വോട്ട്’ എന്നതായിരുന്നു ആദിവാസി ദളിത് മുന്നേറ്റ സമിതി ഉയര്‍ത്തിയ മുദ്രാവാക്യം. ആദ്യം നിങ്ങള്‍ വോട്ട് ചെയ്യൂ, പിന്നെ പ്രശ്നം പരിഹരിക്കാം എന്ന ഇടതുവലതു വഞ്ചനയുടെ വാഗ്ദാനം കേട്ട് മടുത്തപ്പോഴാണ് തങ്ങള്‍ ഈ മുദ്രാവാക്യം ഉയര്‍ത്തിയത്.
സംസ്ഥാനത്തുടനീളം പതിനയ്യായിരത്തിലധികം കുടുംബങ്ങള്‍ അന്ന് വോട്ട് ചെയ്യാതെ മാറിനിന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കുകയാണ്. കുമ്മനം രാജശേഖരന് നയിക്കുന്ന മുന്നണിയെ ധാര്‍മ്മികമായി പിന്തുണയ്ക്കാനാണ് കേരളത്തിലെ ദളിത് സമൂഹത്തിന്റെ തീരുമാനം. വെള്ളത്തിനും അന്നത്തിനും ശുദ്ധവായുവിനും പ്രകൃതിക്കും മനുഷ്യത്വത്തിനും വേണ്ടി നിലകൊള്ളുന്ന അത്തരമൊരു നേതൃത്വത്തില്‍ കേരളത്തില്‍ ഭൂമിക്കായി സമരം ചെയ്യുന്ന ദളിത് സമൂഹത്തിന് ഏറെ പ്രതീക്ഷകളുണ്ടെന്ന് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: