കോട്ടയം: ഇടത് മുന്നണി പണം വാങ്ങിയാണ് പൂഞ്ഞാറിലെ സീറ്റു നിര്‍ണ്ണയം നടത്തിയതെന്ന് പി.സി. ജോര്‍ജ്ജ്. ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്മാരും സീറ്റ് നിശ്ചയിക്കുന്നതാണ് ഇവിടെ കണ്ടത്. ഇത് കേരള ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മുമായി മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ ഇടതു മുന്നണി തന്നെ വഞ്ചിക്കുകയായിരുന്നു. ഇനി ജനപക്ഷത്തുനിന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്നും തനിക്ക് കേരള കോണ്‍ഗ്രസ് സെക്യുലര്‍ പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്ധ്യതിരുവിതാംകൂറില്‍ കൂടുതല്‍ സീറ്റ് നേടാന്‍ കഴിയാതിരുന്നതാണ് കഴിഞ്ഞതവണ എല്‍ഡിഎഫ് അധികാരത്തിലെത്തുന്നതിന് തടസ്സമായതെന്നാണ് നേതാക്കള്‍ നല്കുന്ന വിശദീകരണം. അതിനാല്‍ ഇക്കുറി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കൂടെ നിര്‍ത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഒരു മണ്ഡലത്തിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് കഴിയില്ല. തന്റെ വിശ്വാസം പൂഞ്ഞാറിലെ ജനങ്ങളിലാണ്. ഈ തെരഞ്ഞെടുപ്പില്‍ തന്റെ കഴിവ് തെളിയിക്കുമെന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.
അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതാണ് തനിക്ക് ഇടത്മുന്നണിയില് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. തന്റെ നിലപാടില്‍ നിന്നു പിന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായിരിക്കുന്ന അപചയം വളരെ വലുതാണ്. കെ.ആര്. ഗൗരിയമ്മയെ അപമാനിച്ചത് തന്നെ ഏറ്റവും വലിയ ഉദാഹരണം. സീറ്റ് നിഷേധിച്ച എല്‍ഡിഎഫിനൊപ്പം വിറകുവെട്ടാനും വെള്ളം കോരാനും തന്നെ കിട്ടില്ല.
ഏപ്രില്‍ 22 ന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. മണ്ഡലത്തിലെ ജനങ്ങള്‍ തന്നോടൊപ്പമുള്ളതാണ് തന്റെ ശക്തി. പൂഞ്ഞാറില്‍ തനിക്ക് ഒരു എതിരാളിയെ കണ്ടെത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കെ.എം. മാണി പരാജയപ്പെടേണ്ടത് നാടിന്റെയും കാലഘട്ടത്തിന്റെയും ആവശ്യമാണ്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ മുന്നണികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നിലവിലുള്ളത്. പാലായും, പുതുപ്പള്ളിയും, തൃപ്പൂണിത്തുറയുമെല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്. പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: