കുട്ടനാട്: കുട്ടനാട് സീറ്റിനായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പിടിവലി വിഫലമായി. മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തന്നെ മത്സരിക്കും. ഗ്രൂപ്പു തിരിഞ്ഞുള്ള അവകാശവാദങ്ങളാണ് കോണ്‍ഗ്രസില്‍ ചില നേതാക്കളെ ചുറ്റിപ്പറ്റി നടന്നത്. തങ്ങളുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്ന് പത്രമാദ്ധ്യമങ്ങളെ വിളിച്ചറിയിക്കുന്നതിലും ഇവര്‍ പിന്നിലായിരുന്നില്ല.
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് തന്റെ സന്തത സഹചാരിയായ ജോണ്സണ് ഏബ്രഹാമിനെ നിര്‍ദേശിക്കുമ്പോള്‍ വയലാര്‍ രവി നിര്‍ദേശിക്കുന്നത് അനില്‍ ബോസിനെയാണ്. യൂത്ത് കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ട് സജീവമായി രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്സഭാ നിയോജക മണ്ഡലം പ്രസിഡന്റ് സജി ജോസഫിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണു യുത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സജി ജോസഫിനു വേണ്ടി കൊടിക്കുന്നില്‍ സുരേഷ് എം.പി. ചരടുവലി നടത്തിയതായാണ് വിവരം.
കെപിസിസി സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ ജോണ്സണ് ഏബ്രഹാമും, അനില്‍ ബോസും കയറിക്കൂടിയെങ്കിലും സജി ഈ പട്ടികയ്ക്കു പുറത്തായിപ്പോയത്രെ. കുട്ടനാട് സീറ്റിനെ ചൊല്ലി ആഴ്ചകള്‍ക്കു മുമ്പേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കേരളാകോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ പിന്നിലായില്ല. സീറ്റ് കേരളാ കോണ്‍ഗ്രസിനാണെന്ന് ഉറപ്പായതോടെ ഇനി യുദ്ധം ആ പാര്ട്ടിയാലെ നേതാക്കള്‍ തമ്മിലാണ്. ഡോ. കെ.സി. ജോസഫ് മുന്നണി വിട്ടതോടെ സീറ്റ് ആവശ്യപ്പെട്ടു മുന്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ജേക്കബ് ഏബ്രഹാമും, ജോസ് കോയിപ്പള്ളിയും രംഗത്തെത്തിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനവും തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധിയുടെ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയാണു ജേക്കബ് ഏബ്രഹാം സീറ്റ് ആവശ്യപ്പെടുന്നത്. ഇതേ സീറ്റ് ആവശ്യപ്പെട്ട് ജോസ് കോയിപ്പള്ളിയും രംഗത്തെത്തിയതോടെ കേരള കോണ്‍ഗ്രസ് നേതൃത്വവും രണ്ടുതട്ടിലായി. കേരള കോണ്‍ഗ്രസിനു മണ്ഡലം ലഭിച്ചാല്‍ സമവായമായി ജോബ് മൈക്കിളിനു സീറ്റ് നല്കി പ്രശ്നം പരിഹരിക്കാനാണു നേതൃത്വത്തിന്റെ ശ്രമമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: