തൊടുപുഴ: നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ മുഴുവന്‍ അനധികൃത വഴിയോരക്കച്ചവടവും ഒഴിപ്പിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഇന്നലെ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഏപ്രില്‍ നാലിനകം നഗരസഭ സ്റ്റാന്‍ഡിലെ മുഴുവന്‍ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കാന്‍ നഗരസഭ സര്‍വകക്ഷിയോഗം തീരുമാനമെടുത്തത്. ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളും പങ്കെടുത്ത യോഗം രാവിലെ പത്തിന് ആരംഭിച്ച് 12.15നാണ് അവസാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും വഴിയോരക്കച്ചവടക്കാരെ നീക്കണമെന്ന് കൗണ്‍സില്‍ നിലപാടിനെ അംഗീകരിച്ചു. ബിഎംഎസിനെ പ്രതിനിധികരിച്ച എപി സഞ്ജു നഗരത്തിലെ ഫുട്പാത്തുകള്‍ കൈയേറിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബസ്സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാരെ മാറ്റുന്നതില്‍ തടസമില്ലെന്നും വന്‍കിട കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും അറിയിച്ചു. മര്‍ച്ചന്റ് അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ വേണു റോഡിലേക്കിറക്കി സ്ഥാപിച്ച കടകളുടെ ഭാഗങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും യോഗത്തില്‍ അറിയിച്ചു. സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് വഴിയോരക്കച്ചവടക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: