കാഞ്ഞിരപ്പള്ളി: അലക്ഷ്യമായ മാലിന്യ നിക്ഷേപം കൊണ്ട് നാട്ടുകാര്‍ ദുരിതത്തില്‍.. കാഞ്ഞിരപ്പള്ളി- എരുമേലി റോഡില്‍ ഇരുത്തയാറാം മൈലിന് സമീപം ആളൊഴിഞ്ഞ വഴിയരുകിലാണ് കഴിഞ്ഞ ദിവസം മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയിരിക്കുന്നത്. 26-ാം മൈല്‍ ജംഗ്ഷനും മേരിക്വീന്‍സ് ആശുപത്രിയ്ക്കും ഇടയ്ക്കാണ് അറവുശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയത്്.
26-ാം മൈല്‍ ജംഗ്ഷനില്‍ ബസിറിങ്ങി മേരി ക്വീന്‍സ് മിഷന് ആശുപത്രിയിലേക്ക് നടന്നു പോകുന്ന വഴിയരുകിലെ നടപ്പാതയ്ക്ക് സമീപമാണ് രൂക്ഷ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളിയിരിക്കുന്നത്. ദിവസവും ഇതുവഴി നൂറുകണക്കിനാളുകളാണ് ആശുപത്രിയിലേക്ക് നടന്നു പോകുന്നത്. മണ്ഡല കാലത്ത് ശബരിമല തീര്‍ഥാടന പാത കൂടിയായ ഇവിടെ മാലിന്യനിക്ഷേപം രൂക്ഷമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. ചീഞ്ഞളിയുന്ന അവശിഷ്ടങ്ങളില്‍ നിന്നും വമിക്കുന്ന രൂക്ഷ ഗന്ധം സമീപത്തെ വ്യാപാരികള്‍ക്കും, വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ദുരിതമായിരിക്കുകയാണ്.സമീപ പ്രദേശങ്ങളില്‍ നിന്നും രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് വഴിയരുകിലെ പറമ്പിലേക്ക് തള്ളിയ ശേഷം കടന്നു കളയുകയാണ് പതിവ്. ഇവിടെ വഴിവിളക്കുകള്‍ തെളിയാത്തതും ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് വളമായിരിക്കുകയാണ്.
എരുമേലി പാതയോരത്തെ മിക്ക റബ്ബര്‍ തോട്ടത്തിലും മാലിന്യങ്ങള്‍ കുന്നുകൂടിയ നിലയിലാണ്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്കി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന് കീഴെയാണ് മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി തള്ളുന്നത്. രൂക്ഷ ദുര്‍ഗന്ധമാണ് ഇതുവഴികടന്നു പോകുന്നവര്‍ അനുഭവിക്കുന്നത്. അറവുശാലകളിലെ അവശിഷ്ടങ്ങള്‍, അഴുകിയ മീന്‍, വീടുകളിലെ മാലിന്യങ്ങള്‍, തുടങ്ങി ഉപയോഗ ശൂന്യമായ ഗൃഹോപകരണങ്ങള്‍ വരെയാണ് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തള്ളുന്നത്. പാതയോരങ്ങളിലെ ഓടകളിലും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: