കൊല്‍ക്കത്ത: ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍സിന്‍ഹയെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം പൊളിഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിനെ ഉപയോഗിച്ച് രാഹുല്സിന്ഹയ്ക്ക് കൈക്കൂലി നല്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് രാഹുല്‍സിന്‍ഹ കണ്ടുപിടിച്ചത്.
പ്രതിപക്ഷ നേതാക്കളെ സ്റ്റിങ് ഓപ്പറേഷനുകളില്‍ കുടുക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിശ്രമം അപഹാസ്യമാണെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.
നാരദയുടെ സ്റ്റിങ് ഓപ്പറേഷനില്‍ നാണം കെട്ട തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളെയെല്ലാം സ്റ്റിങ് ഓപ്പറേഷനില്‍ കുടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വേഷം മാറിയെത്തിയ പോലീസുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാഹുല്‍ സിന്‍ഹ ഇരുവരേയും പിടികൂടുകയായിരുന്നു. പോലീസുകാരെ പിടികൂടി ഉന്നത ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച ബിജെപി നേതാവ്, രഹസ്യാന്വേഷണ വിഭാഗത്തെ പോലും രാഷ്ട്രീയ നേട്ടത്തിനായി തൃണമൂലും മമത ബാനര്‍ജിയും ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ സുബാഷിഷ് റോയിയും ഒരു കോണ്‍സ്റ്റബിളും സസ്പെന്‍ഷനിലായി.
പോലീസിന് സ്റ്റിങ് ഓപ്പറേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും സ്വയം ചെയ്തതാണ് ഇതെന്നുമാണ് ബംഗാള്‍ പോലീസ് നല്കുന്ന ഔദ്യോഗിക വിശദീകരണം. ഇരുവരെയും ജൊരസങ്കൊ പോലീസ് സ്റ്റേഷനിലെത്തിച്ച ബിജെപി പ്രവര്‍ത്തകരോട് പോലീസ് ഉദ്യോഗസ്ഥരെ പ്രതിപക്ഷ യോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ചുമതല നല്‍കിയിരുന്നതായും സമ്മതിച്ചു.
ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അനധികൃത കന്നുകാലി കടത്തലിന് അനുമതി നല്‍കണമെന്ന വിചിത്ര വാദവുമായാണ് പോലീസുകാര്‍ വേഷം മാറി രാഹുല്‍സിന്‍ഹയെ സമീപിച്ചത്.
ഇതോടെ വളരെ പെട്ടെന്ന് തന്നെ കള്ളത്തരം രാഹുല്‍സിന്‍ഹ തിരിച്ചറിയുകയായിരുന്നു. ആദ്യം രാഹുല്സിന്ഹയുടെ വീട്ടിലെത്തിയ ഇരുവരും ചില സംഘടനാ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിആര്‍പിഎഫ് രാഹുല്‍സിന്‍ഹയെ കാണാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലെത്തിയ ഇരുവരും ദേശീയ സെക്രട്ടറിയുടെ പിഎയെ കണ്ട് അനുമതി വാങ്ങിയാണ് രാഹുല്സിന്ഹയ്ക്ക് മുന്നിലെത്തിയത്.
തുടര്‍ന്ന് കൂടെയുള്ള അനിമുല്‍ റഹ്മാന് ചില ബിസിനസ് സൗകര്യങ്ങള്‍ ചെയ്തു നല്‍കണമെന്നും ബംഗ്ലാദേശിലേക്ക് അനധികൃത കാലിക്കടത്തിന് സൗകര്യം വേണമെന്നുമായിരുന്നു റോയിയുടെ ആവശ്യം. ഭരണത്തില്‍ യാതൊരു അധികാരവുമില്ലാത്ത ആളെ കണ്ട് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചത് കുടുക്കാനുള്ള ശ്രമമാണെന്ന് പെട്ടെന്ന് തന്നെ തനിക്ക് മനസ്സിലായതായി രാഹുല്‍സിന്‍ഹ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും പിടികൂടി പോലീസിലേല്‍പ്പിച്ചത്. രണ്ടുപോലീസുകാര്ക്കുമെതിരെ വകുപ്പു തല അന്വേഷണം ആരംഭിച്ചതായും കര്‍ശന നടപടി ഉറപ്പാണെന്നും ജോയിന്റ് കമ്മീഷണര്‍ സുപ്രതിം സര്‍ക്കാര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: