കുമരകം: തിരുവാര്‍പ്പ്–കുമരകം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനും പൈപ്പുകള്‍ തമ്മില്‍ ജോയിന്റ് ചെയ്യാനും വാല്‍വ് സ്ഥാപിക്കുന്നതിനും എടുത്ത കുഴികള്‍ കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും‘ഭീഷണിയായി. കൊഞ്ചുമട, അട്ടിപ്പീടിക റോഡുകളിലാണ് കുഴി മൂടാതെ കിടക്കുന്നത്. ഒരു മാസത്തിലേറെയായി കുഴി അപകടക്കെണിയായി നിലകൊള്ളുകയാണ്. അട്ടിപ്പീടിക റോഡില്‍ പമ്പ് ഹൗസിനു വടക്കു വശത്തെ കവലയിലെ കുഴിക്ക് ഇരുചക്രവാഹനം പൂര്‍ണമായും വീഴത്തക്ക വലുപ്പമാണുള്ളത്. കൊഞ്ചുമട റോഡ് വന്നുചേരുന്ന ഭാഗത്താണു കുഴി. അതിനാല്‍ ഇവിടെ അപകട സാധ്യതയേറെയാണ്. നവനസ്രത്ത് പള്ളിക്കവലയിലാണു മറ്റൊരു കുഴി. ഇതു വാല്‍വ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയാണ്. കുഴിയില്‍ ചെറിയ പലകകള്‍ നാട്ടി നിര്‍ത്തിയ നിലയിലാണ്. പൈപ്പ് ഇടുന്നതിനെടുത്ത കുഴി പല സ്ഥലത്തും ശരിയായ രീതിയില്‍ മൂടാതെ കിടക്കുകയാണ്. കുമരകത്തെ പല റോഡുകളുടെയും വശത്ത് പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നതും അപകടക്കെണിയായി. പൈപ്പിടല്‍ ജോലി നിലച്ചതോടെ കുഴികള്‍ മൂടാന്‍ ആരുമില്ലാതായി. അപകടക്കെണിയായ കുഴികള്‍ മൂടുന്ന കാര്യത്തില്‍ പഞ്ചായത്തോ പൊതുമരാമത്തോ ജല അതോറിറ്റിയോ നടപടിയെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: