ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ തുര്‍ക്ക്മെനിസ്ഥാനോട് തോറ്റു (2-1)
കൊച്ചി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തോല്‍വിയോടെ സമാപനം. രണ്ടാം റൗണ്ട് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ തുര്ക്കമെനിസ്ഥാനോട് 2-1ന് കീഴടങ്ങി ഇന്ത്യ. ശരാശരി നിലവാരം പോലുമില്ലാതിരുന്ന കളിയില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോറ്റത്.പ്രതിരോധനിര താരം സന്ദേശ് ജിംഗാനിലൂടെ മുന്നിലെത്തിയ ഇന്ത്യയെ ക്യാപ്റ്റന്‍ അമനോവുംസെര്ദാര്ലെ അറ്റായ്യുവും നേടിയ ഗോളുകളിലൂടെ മറികടന്നു സന്ദര്‍ശകര്‍.
അന്താരാഷ്ട്ര മത്സരമായിട്ടും സംഘാടന പിഴവുകള്‍ക്കു പഞ്ഞമുണ്ടായില്ല. സ്കോറും സമയവും സൂചിപ്പിക്കുന്ന ഡിജിറ്റല്‍ സ്ക്രീനുകളോ, ടിവിയോ പോലും സ്റ്റേജിയത്തില്‍ സജ്ജീകരിച്ചില്ല.
ശുഷ്കമായ കാണികള്‍ക്കു മുന്നില്‍ സുനില്‍ ഛേത്രിക്കു പകരം ജെജെ ലാല്‍പെഖുലിയയാണ് ഇന്ത്യയെ നയിച്ചത്. 3-5-2 ശൈലിയില്‍ ജെജെക്കും റൗളിന് ബോര്‍ജെസിനുമായിരുന്നു ആക്രമണ ച്ചുമതല. അഗസ്റ്റിന് ഫെര്‍ണാസ്, അര്‍ണബ് മൊണ്ടാല്‍, സന്ദേശ് ജിംഗാന്, പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ് എന്നിവര്‍ പ്രതിരോധ നിരയിലും കാവിന് ലോബോ, പ്രണോയ് ഹല്‍ദര്‍, ഉദാന്ത് സിങ് എന്നിവര്‍ മധ്യനിരയിലും അണി നിരന്നു.
ഗുര്‍പ്രീത് സിങ് സന്ധു വല കാത്തു. 4-3-3 ശൈലിയിലാണ് തുര്‍ക്ക്മെനിസ്ഥാന്‍ കളിച്ചത്. ക്യാപ്ടന് അമാനോവ്, ഒറസോവ് സുലൈമാന്‍, അബിലോവ് ഗുവാഞ്ച്, ദുദ്രിയേവ് ദിദാര്‍, അസ്തനോവ് ഉമിദ്ജാന്, ഗെവോര്ക്യന് അര്‍തര്‍ എന്നിവര്ക്കായിരുന്ന മധ്യനിരയുടെ ചുമതല.
അന്നമിറദോവ്, സപറോവ് മെകന്, റഹിം, ബാബജനോവ് സഫര്‍ എന്നിവര്ക്കായിരുന്ന പ്രതിരോധ നിരയുടെ ചുമതല. ഗോള്‍വല കാത്തത് ഓറസ്മുഹമെദോവ് മാമെദ്.
കളിയുടെ തുടക്കത്തില്‍ നേരിയ മുന്‍തൂക്കം തുര്‍ക്ക്മെനിസ്ഥാന്‍. തുടക്കത്തില്‍ ഇന്ത്യ ഒപ്പത്തിനൊപ്പം പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും ഒത്തിണക്കം കുറവ്.
20-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലീഡ് നേടാനുള്ള അവസരം തുര്‍ക്ക്മെനിസ്ഥാന്‍ തലച്ചു. നായകന് അര്‍സ്ലാന്‍ അമനോവിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അമനോവിന്റെ ഷോട്ട് വലതുപോസ്റ്റ് ഉരുമ്മി പുറത്തേക്കു പോയി.
കളിയുടെ ഗതിക്കെതിരായി 27-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. നാരായണ്‍ ദാസ് നല്കിയ ക്രോസില്‍ നിന്ന് ബുള്ളറ്റ് ഹെഡ്ഡറിലൂടെ സന്ദേശ് ജിംഗാന് ലക്ഷ്യം കണ്ടു. ജിംഗാന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിയശേഷം വലയില്‍ കയയി. രണ്ട് മിനിറ്റിനുശേഷം ഇന്ത്യ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും നാരായണ്‍ദാസിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്ത്.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും തുര്‍ക്ക്മെനിസ്ഥാന്‍ സമനില പിടിച്ചു. ദിദിര്‍ ദുര്ദിയേവ് നല്കിയ അളന്നുമുറിച്ച ക്രോസ് തുര്‍ക്ക്മെനിസ്ഥാന്‍ നായകന് അമനോവ് അതിലും മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 70-ാം മിനിറ്റില്‍ സെര്ദാര്ലെ അറ്റായ്യൂ തുര്‍ക്ക്മെനിസ്ഥാനെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ സെര്ദാലെ ഇന്ത്യന്‍ പ്രതിരോധനിരയിലെ പിഴവ് മുതലെടുത്താണ് വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: