ഇരിട്ടി: ഇരിട്ടി നഗരത്തിന് ചുറ്റും വെള്ളമാണ്. വേനല്‍ച്ചൂട് കടുത്ത് ഇരിട്ടിയുടെ മലയോര മേഖലയാകെ നീരുറവകളും അരുവികളും വറ്റി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ ഇരിട്ടിയും പരിസരപ്രദേശങ്ങളും പഴശ്ശി പദ്ധതിയുടെ ജലാശയത്താല്‍ ജലസമൃദ്ധമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ഈ ജലാശയങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴും കിഴക്കന്‍ മലയോരമേഖലയുടെ റാണി എന്ന് വിളിക്കപ്പെടുന്ന താലൂക്കിന്റെ ആസ്ഥാനമായ, നഗരസഭയുടെ സിരാകേന്ദ്രമായ ഇരിട്ടി ഒരു തുള്ളി ദാഹജലത്തിനായി നാക്ക് നീട്ടിയിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കാലാകാലമായി ഇരിട്ടി ഭരിച്ച ഭരണകര്‍ത്താക്കളൊന്നും എന്തുകൊണ്ട് ഈ ഒരു വിഷയത്തില്‍ ശുഷ്കാന്തി കാണിച്ചില്ല എന്ന് ചോദിച്ചാല്‍ അതിനു ആരും ഒരുത്തരവും നല്‍കുന്നില്ല.
മലയോര പ്രദേശത്തിന്റെ ആസ്ഥാനവും അന്തര്‍ സംസ്ഥാനപാതയായ തലശ്ശേരി കുടക് പാതയിലെ അതിര്‍ത്തി പട്ടണം എന്ന നിലയിലും ഇരിട്ടിയുടെ പ്രസക്തി വളരെ വലുതാണ്. ഉേദ്യാഗസ്ഥരായും തൊഴിലാളികളായും വിദ്യാര്‍ത്ഥികളായും രോഗികളായും വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രികരായും ഒരുദിവസം ഇരിട്ടിയില്‍ എത്തിച്ചേരുന്നവര്‍ ആയിരങ്ങളാണ്. വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ ഹോട്ടലുകളുടെയും ഫാസ്റ്റ്ഫുഡുകളുടെയും കൂള്ബാറുകളുടേയും ഒരു നിരതന്നെയുണ്ട് ഇരിട്ടി പട്ടണത്തില്‍. എന്നാല്‍ ഇവക്കാവശ്യമായ ശുദ്ധജലം വിതരണം ചെയ്യാന്‍ ഇരിട്ടി പട്ടണത്തില്‍ ഒരു കുടിവെള്ള പദ്ധതിപോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് ആദ്യം കീഴൂര്‍, ചാവശ്ശേരി എന്ന രണ്ടു പഞ്ചായത്തുകളായിരുന്നു. 1961ലെ ഗവര്‍മ്മെന്റ് ഉത്തരവ് പ്രകാരം 1963ലാണ് ഇത് രണ്ടും കൂട്ടിയോജിപ്പിച്ചുകൊണ്ട് കീഴൂര്‍-ചാവശ്ശേരി എന്ന പഞ്ചായത്ത് രൂപീകൃതമാവുന്നത്. എ.കെ.അബ്ദുള്‍റഹിമാന്‍ ആയിരുന്നു കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്. വികസന പ്രവര്‍ത്തനത്തിന് വേണ്ടത്ര ഫണ്ടുകളോ മറ്റ് വരുമാനങ്ങളോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഏറെയൊന്നും വികസിച്ചിട്ടില്ലായിരുന്ന എങ്കിലും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മലഞ്ചരക്ക് വിപണന കേന്ദ്രമായിരുന്ന ഇരിട്ടിക്കുവേണ്ടി, ഇവിടുത്തെ ഹോട്ടലുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും വേണ്ടി ആ ഭരണസമിതി ഒരു കുടിവെള്ള പദ്ധതി നിര്‍മ്മിച്ച് നല്‍കിയിരുന്നു. മേലേ സ്റ്റാന്റില്‍ പഴയ ഫാഷന്‍ ഹോട്ടലിന് മുന്‍ വശത്തായിരുന്നു ഇതിന്റെ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരുന്നത്. ഇരിട്ടി പട്ടണത്തിലെത്തുന്ന ജനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ഇപ്പോഴത്തെ പഴയ സ്റ്റാന്റ് പരിസരം മുതല്‍ ഇരിട്ടി പാലം വരെയുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ ടാപ്പുകളും സ്ഥാപിച്ചിരുന്നു. പോരെങ്കില്‍ ഇരിട്ടി ജുമാമസ്ജിദിന്റെ നേരെ മുന്‍ വശത്തായി ഒരിക്കലും വറ്റാത്ത ഒരു പൊതു കിണറും ഉണ്ടായിരുന്നു. പക്ഷെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ഈ വാട്ടര്‍ ടാങ്ക് 1990കളില്‍ പൊളിച്ചു മാറ്റുകയായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ടൗണിലെ പൊതുകിണറും ഒരു മഴക്കാലത്ത് ഇടിഞ്ഞുതാണത്. എന്നാല്‍ ഈ ജലവിതരണ പദ്ധതി കാലപ്പഴക്കം കൊണ്ടാണെങ്കിലും ഇടിച്ചു നിരത്തിയവര്‍ അതിനു ശേഷം ഇന്നേവരെ ഇരിട്ടി പട്ടണത്തിനായി ഒരു ജലവിതരണ പദ്ധതി പ്രാവര്‍ത്തികമാക്കിയില്ല എന്ന് പറഞ്ഞാല്‍ ഇവിടുത്തെ ഭരണാധികാരികളുടെ വികസന താത്പര്യം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഇരിട്ടിക്കും കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിനും എന്ന് പറഞ്ഞു കോടികള്‍ മുടക്കി കീഴൂര്‍കുന്നിലെ പാലാപ്പറമ്പില്‍ പണിത വാട്ടര്‍ ടാങ്ക് വര്‍ഷങ്ങളായി പ്രവര്‍ത്തന ക്ഷമമാകാതെ നോക്കുകുത്തിയായിക്കിടക്കുകയാണ്.
ഇത്രമാത്രം ജലസമൃദ്ധമായ ഇരിട്ടി നഗരത്തില്‍ നഗരത്തിലെത്തുന്ന ജനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമായി ഒരു സമഗ്ര കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ രാത്രികാലങ്ങളിലും പുലര്‍ച്ചെയും മറ്റുമായി പട്ടണത്തിലെത്തിച്ചേരുന്ന കര്‍ണ്ണാടകം അടക്കമുള്ള അന്യസംസ്ഥാന യാത്രികര്‍ക്കും ടൂറിസ്റ്റുകള്‍ക്കും മറ്റുമായി പട്ടണ പരിസരങ്ങളില്‍ ഇവര്‍ക്കാവശ്യമായ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോര്‍മെറ്ററി സൗകര്യം ഇതോടൊപ്പം ഒരുക്കണമെന്നും ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്ന അന്യദേശ യാത്രികര്‍ ഏറെയാണ്. വാഹനസൗകര്യങ്ങള്‍ ലഭിക്കാതെ വഴിയോരത്തും പീടികത്തിണ്ണകളിലും ഉറക്കമൊഴിഞ്ഞു മണിക്കൂറുകളോളം ഇവര്‍ കാത്തിരിക്കേണ്ടി വരുന്നു. ടൗണില്‍ രണ്ടു ശൗചാലയങ്ങളുണ്ടെങ്കിലും രാവിലെ 8 മണിയോടെ തുറക്കുകയും സന്ധ്യയോടെ അടച്ചു പോവുകയും ചെയ്യുന്ന ഇവ ഇത്തരക്കാര്‍ക്ക് പ്രയോജനകരമാവുന്നില്ല എന്ന പരാതിയും ശക്തമാണ്.
കണ്ണൂര്‍ ജില്ലയുടെ കുടിവെള്ള സ്രോതസ്സാണ് പഴശ്ശി ജലാശയം. ഇതിന്റെ ഏറിയപങ്കും ഇരിട്ടി പട്ടണത്തെ ചുറ്റിക്കിടക്കുന്നു. എന്നാല്‍ ഇരിട്ടി ജലസമൃദ്ധമായി കിടക്കുമ്പോഴും ഇരിട്ടി പട്ടണം കുടിവെള്ളത്തിനായി ദാഹിക്കുന്നു. ജനങ്ങളുടെ പരമപ്രധാനമായ ഇത്തരം പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്ക്കുന്ന ഭരണാധികാരികള്‍ ഇനി എന്ന് കണ്ണുതുറന്ന് ഇതിനു പരിഹാരം കാണും എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: