കണ്ണൂര്‍: ചെറുകിട വ്യവസായ കച്ചവട സംരഭകരെ സഹായിക്കാന്‍ പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിയില്‍ നല്കി വരുന്ന വായ്പകളുമായി ബാങ്കുകള്‍ സഹകരിക്കണമെന്ന് ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ നിര്‍ദേശം. ശിശു, കിശോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരത്തില്‍ നല്കുന്ന വായ്പകളുമായി ചില ബാങ്കുകള്‍ സഹകരിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മൂന്നാം പാദവാര്‍ഷിക കണക്കനുസരിച്ച് മൊത്തം വായ്പാ ഇനത്തില്‍ 54 ശതമാനം വര്‍ധന രേഖപ്പെടുത്തി. കാര്‍ഷിക മേഖലയില്‍ 94 ശതമാനവും ചെറുകിട വ്യവസായ കച്ചവട മേഖലയില്‍ 55 ശതമാനവും മറ്റ് മുന്‍ഗണനാ വായ്പയില്‍ 58 ശതമാനവും മൊത്തം മുന്‍ഗണനാ വായ്പയില്‍ 70 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി. വാര്‍ഷിക ലക്ഷ്യമായ 14410 കോടിയില്‍ മുന്‍ഗണനാ വായ്പയില്‍ 5768 കോടി ജില്ലയില്‍ വിതരണം ചെയ്തു. കാര്‍ഷിക വായ്പയായി 2710 കോടിയും ചെറുകിട വ്യവസായ മേഖലയില്‍ 571 കോടിയും ഇതര മേഖലകളില്‍ 2487 കോടിയും വിതരണം ചെയ്തു.
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ പി.സന്തോഷ്, സിണ്ടിക്കേറ്റ് ബാങ്ക് റീജിണല്‍ മാനേജര്‍ ബി.രവീന്ദ്രന്, ലീഡ് ബാങ്ക് ഓഫീസര്‍ ഒ.കെ.ചിത്തരഞ്ചന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: