കണ്ണൂര്‍: പൊടിക്കുണ്ടില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടമുണ്ടായ സംഭവത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച കണക്കെടുപ്പ് റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷിച്ച് കണ്ടെത്തും. അതേസമയം സംഭവത്തില്‍ വീട്ടുടമയേയും വാടകക്കാരിയേയും പ്രതിചേര്‍ത്ത് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചതായും അറിയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച പ്രാഥമിക പരിശോധനയില്‍ നാമമാത്രമായ നഷ്ടം മാത്രമാണ് ജില്ലാതല റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം കണ്ടെത്തിയിരുന്നത്. സ്ഫോടനത്തില്‍ തകര്‍ന്ന സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ച വീടിനു മാത്രം ഒരു കോടിയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നിരിക്കെ കേവലം 99 ലക്ഷം രൂപ മാത്രമായിരുന്നു നഷ്ടമായി കണ്ടെത്തിയത്. ഇതിനെതിരെ പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും മറ്റും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ സെക്രട്ടറി നേരിട്ടെത്തി നഷ്ടം കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്ഫോടനം നടന്നയുടന്‍ വീട്ടുടമക്കും വാടകക്കാരിക്കുമെതിരെ കേസെടുക്കാതെ സ്ഫോടക വസ്തു ശേഖരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യുവാവിനെ മാത്രം പ്രതിചേര്‍ത്തത് പ്രദേശവാസികളില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുടമയേയും വാടകക്കാരിയേയും പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇരുവര്‍ക്കുമെതിരെ കേസെടുക്കാതിരുന്നാല്‍ സ്ഫോടന സംഭവവുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്താത്ത സ്ഥിതിയാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അറസ്റ്റിലായ അനൂപ് മാലിക്കിനെതിരെ മാത്രം ആദ്യഘട്ടം കേസെടുത്തതിനു പിന്നിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. പണ്ട് രണ്ടുതവണ സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും ചില ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെ രക്ഷപ്പെട്ട രീതിയില്‍ ഇപ്പോള്‍ സ്ഫോടനം നടന്ന കെട്ടിടവുമായി യാതൊരു ബന്ധവുമില്ലാത്ത അനുമാലികിന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കുകയായിരുന്നു ഇയാളുടെ പേരില്‍ മാത്രം കേസെടുത്തതു വഴി ലക്ഷ്യവെച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
സ്ഫോടനം നടന്നയുടന്‍ സ്ഫോടനം നടന്ന പ്രദേശം സീല്‍ ചെയ്യാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സീല്‍ ചെയ്യാത്തതു കൊണ്ടുതന്നെ പ്രദേശത്തെ അപകടാവശിഷ്ടങ്ങളെല്ലാം വ്യക്തമായ അന്വേഷണം നടക്കും മുമ്പ് പ്രദേശത്ത് നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇത് കേസുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: