ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ രാത്രി ബെല്‍ജിയത്തിലേക്ക് തിരിച്ച മോദി അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഏപ്രില്‍ 4ന് മടങ്ങിയെത്തും.
പതിമൂന്നാമത് ഇന്ത്യ – യൂറോപ്പ്യന്‍ യൂണിയന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ബ്രസല്‍സിലെത്തുന്ന മോദി ബല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി കൂടിക്കാഴ്ച നടത്തും. ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്കകമാണ് മോദി ബ്രസല്‍സ് വിമാനത്താവളത്തിലെത്തുന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ബ്രസല്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മോദി ഇന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമൊത്ത് ഭാരത-ബല്‍ജിയം ഏരീസ് (ആര്യഭട്ടാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒബ്സര്‍വേഷണല്‍ സയന്‍സസ്) ദൂരദര്‍ശിനി വിദൂര സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തന ക്ഷമമാക്കും. വൈകിട്ട് ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
വാഷിങ്ടണ്‍ ഡിസിയില്‍ 31ന് എത്തുന്ന പ്രധാനമന്ത്രി നിരവധി രാജ്യങ്ങളും ആഗോള സംഘടനകളും പങ്കെടുക്കുന്ന നാലാമത് ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കും. ഉച്ചകോടിയ്ക്ക് അനുബന്ധമായി നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. ലിഗോ പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞരുമായുള്ള ചര്‍ച്ച ഉറ്റുനോക്കുന്നായി പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രില്‍ 2,3 തീയതികളില്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന്റെ ക്ഷണപ്രകാരം സൗദി അറേബ്യയിലും മോദി സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: