തിരുവനന്തപുരം: വ്യവസ്ഥകള്‍ മറികടന്ന് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ഉദ്യോഗക്കയറ്റത്തിന് നീക്കം. ചികിത്സാഫീസ് കൂട്ടിയതിന് പിന്നാലെയാണ് നിലവിലുള്ള വ്യവസ്ഥകള്‍ മറികടന്ന് പ്രമോഷന് നല്കാന് നീക്കം നടക്കുന്നത്. നേഴ്സിംഗ് ഡിപ്പാര്‍ട്ട്മെന്റിലാണ് വഴിവിട്ട് നിയമനത്തിന് പിന്‍വാതില്‍ നീക്കം.
നേഴ്സിംഗ് സൂപ്പര്‍വൈസര്‍ എ, വാര്‍ഡ് സിസ്റ്റര്‍ എ, തീയറ്റര്‍ സിസ്റ്റര്‍ എ എന്നിവര്‍ക്കായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. വേക്കന്‍സി ഓറിയന്റഡ് പ്രമോഷന് പ്രകാരമായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇത് പ്രകാരം വാര്‍ഡ് സിസ്റ്റര്‍മാര്‍ക്കായി ഒക്ടോബര്‍ 13ന് എഴുത്തു പരീക്ഷ നടത്തി. ഉദ്യോഗാര്‍ഥികള്‍ അധികമായതിനാലാണ് എഴുത്തു പരീക്ഷയെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
എഴുത്തുപരീക്ഷ കഴിഞ്ഞ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് പകരം പരീക്ഷ എഴുതിയവരില്‍ നിന്ന് പത്ത് പേരെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. ഇതില്‍ നിന്ന് ഒരാളെ നിയമിക്കുകയും ചെയ്തു. വിഒപി പ്രകാരം ഒരു തസ്തികയിലേക്ക് പ്രമോഷന് നല്കണമെങ്കില് എട്ട് പേരെ ഇന്റര്‍വ്യൂ നടത്തണമൊണ് വ്യവസ്ഥ. എന്നാല്‍ ഈ തസ്തികയിലേക്ക് പത്ത് പേരെ ഇന്റര്‍വ്യു നടത്തി.
നാല് മാസം കഴിഞ്ഞപ്പോള്‍ വാര്‍ഡ് സിസ്റ്റര്‍ എ ഒഴിവിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. നേഴ്സിംഗ് ഓഫീസര്‍ മുതല്‍ തീയേറ്റര്‍ സിസ്റ്റര്‍ വരെയുള്ള തസ്തികകളിലേക്കാണ് പ്രമോഷന് വഴി നിയമനം നടത്താനായി അപേക്ഷ ക്ഷണിച്ചത്. ഇതിനായി ഈവര്‍ഷം ഫെബ്രുവരി അഞ്ചിന് നോട്ടി ഫിക്കേഷന് പുറപ്പെടുവിച്ചു. എന്നാല്‍ ഭരണപരമായ കാരണങ്ങള്‍ പറഞ്ഞ് അതേ മാസം 15ന് നോട്ടിഫിക്കേഷന്‍ റദ്ദാക്കി.
എന്താണ് ഇതിന് തടസമായി നിന്നതെന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാടകീയമായ നീക്കങ്ങളിലൂടെ ഈ തസ്തികയിലേക്ക് തെരഞ്ഞെടുത്തവരുടെ പേര് ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തുവന്നു. എന്നാല്‍ ഇതിനായി പ്രത്യേക ഇന്റര്‍വ്യു നടത്തിയിരുന്നില്ല. ആദ്യം നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു ഒഴിവിലേയ്ക്ക് നടന്ന അഭിമുഖത്തില്‍ പത്ത് പേരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു.
പുതുതായി വന്ന രണ്ട് ഒഴിവുകളിലേക്ക് നിയമപ്രകാരം 16 പേരെ കൂടി അഭിമുഖത്തിന് വിളിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള അവസരം പോലും നല്‍കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം. നിലവിലെ കീഴ്വഴക്കം വി.ഒ.പി വഴിയുള്ള നിയമനമാണ്.
എഴുത്തുപരീക്ഷയുടെ പിറ്റേദിവസം അതായത് ഓക്ടോബര്‍ 14ന് ചേര്‍ന്ന സീനിയര്‍ സ്റ്റാഫ് സെലക്ഷന് കമ്മീറ്റി യോഗതീരുമാന പ്രകാരം നവംബര്‍ അഞ്ചിന് ചേര്‍ന്ന ഗവേര്‍ണിംഗ് ബോര്‍ഡി യോഗം ഇത് അംഗീകരിച്ചതായി കാണിച്ചുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. രണ്ടാമത് അപേക്ഷ ക്ഷണിച്ചതിന് ഏതാണ്ട് നാലുമാസം മുമ്പുള്ള തീയതിയില്‍ നിയമനം നടത്തിയിരിക്കുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
വി.ഒ.പി പ്രകാരം നോട്ടിഫിക്കേഷന്‍ ചെയത് തസ്തികയില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് സീനിയര്‍ സ്റ്റാഫ് സെലക്ഷന് കമ്മിറ്റി വേണ്ടത്ര ധാരണയില്ലാതെയാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുത്.
പരീക്ഷ നടന്നതിന്റെ പിറ്റേ ദിവസം ഫലപ്രഖ്യാപനവും എസ്എസ്എസ്സി യോഗവും നടന്നതിന് പിന്നിലും ദുരൂഹതയുണ്ട്. ഒരോ തസ്തിക ഒഴിവിലേക്കും എട്ട് പേരെ വീതം അഭിമുഖം നടത്തണമെങ്കില്‍ രണ്ട് ഒഴിവിലേക്ക് 16 പേരെ അഭിമുഖം നടത്തേണ്ടതായിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്.
ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. ഈ നിയമന ഉത്തരവ് പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പ്രവര്‍ത്തനമികവും സീനിയോറിറ്റിയും എഴുത്തുപരീക്ഷയുടെ റാങ്കും പരിഗണിച്ചാകണം ഈ ഒഴിവുകള്‍ നികത്തേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: