തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗം കോടികള്‍ മുടക്കി ബിനാമി പേരില്‍ സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം. 38 കോടി നല്കി ദുബായിലുള്ള മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണ് ആശുപത്രി വാങ്ങിക്കാന്‍ നീക്കം നടത്തുന്നത്. തലസ്ഥാന നഗരത്തിലെ പ്രമുഖ ആശുപത്രിക്കാണ് മന്ത്രിയുടെ ബന്ധുക്കളും സംഘവും കരാര്‍ ഉറപ്പിച്ചത്.
കോടിക്കണക്കിന് രൂപ ആശുപത്രിക്ക് ബാധ്യതയിനത്തില് നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രി വില്ക്കാന് മാനേജ്മെന്റ് തീരുമാനിച്ചത്. ആശുപത്രി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആറുമാസത്തിനു മുമ്പ് മന്ത്രിയും ബന്ധുക്കളുമായി മാനേജ്മെന്റ് ധാരണയില്‍ എത്തി. ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള തുക അഡ്വാന്‍സ് ഇനത്തില്‍ നല്കി ആശുപത്രി വാങ്ങുന്നതിനുള്ള രഹസ്യകരാര്‍ ഉറപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം
ആശുപത്രി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വിദഗ്ദ്ധരായ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശവും നല്കി. കരാര്‍ ഉറപ്പിക്കുന്നതിനും ആശുപത്രി നവീകരണത്തിനു നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി മന്ത്രി ബന്ധു ഇടയ്ക്കിടെ ദുബായില്‍ നിന്നും എത്തി മേല്‍നോട്ടം വഹിക്കുന്നുണ്ട്. മന്ത്രിയുടെ ബന്ധുവാണെന്ന് അറിയാതിരിക്കാന്‍ ദുബായിലുള്ള സുഹ്യത്തുക്കള്ക്കൊപ്പമായിരുന്നു ആശുപത്രിയില്‍ എത്തിയിരുന്നത്.
പൊതു മേഖലയില്‍ ചികിത്സാ രംഗത്ത് ദയനീയ പരാജയമാണ് അഞ്ചുവര്‍ഷമായി നടന്നു വരുന്നത്. എന്നാല്‍ സ്വകാര്യ മേഖലയക്ക് ഏറെ പ്രയോജനം ലഭിച്ചിട്ടുമുണ്ട്. അതിന്റെ ഗുണഫലമാണ് ആശുപത്രിക്കച്ചവടത്തിന് ധൈര്യം നല്‍കുന്നതെന്ന് വ്യക്തം.
മന്ത്രിയുടെ വകുപ്പില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നുവരുന്ന കോടിക്കണക്കിനു രൂപയുടെ കോഴപ്പണമാണ് ആശുപത്രി വാങ്ങിക്കുന്നതിനായി ഉപയോഗിക്കുന്നതെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി വിവാദം കോണ്‍ഗ്രസ്സിനുള്ളിലും പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മന്ത്രിക്ക് സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം കോണ്ഗ്രസ്സുകാര് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: