പട്ടാമ്പി: പെരുമുടിയൂര്‍ അഗ്നിഷ്ടോമസോമയാഗത്തിന് ഇനി ഏഴുദിവസം മാത്രം. ഏപ്രില്‍ 6 ന് ആരംഭിക്കുന്ന അഗ്നിഷ്ടോമസോമയാഗത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. യാഗശാലയും അനുബന്ധമായി വരുന്ന മറ്റു പന്തലുകളും സ്റ്റാളുകളുടെയും പണികള്‍ പുരോഗമിക്കുന്നു. അഗ്നിഷ്ടോമസോമയാഗത്തിലേക്കുള്ള സ്രുക്കുകളുടെ നിര്‍മാണം എടപ്പാളില്‍ പൂര്‍ത്തിയാകുന്നു. അടുത്ത ദിവസങ്ങളില്‍ ഇവ യാഗശാലയിലേക്കെത്തിക്കും.
മരങ്ങള്‍ കൊണ്ട് നിര്‍മിച്ച യാഗശാലയിലേക്ക് ആവശ്യമായ മണ്പാത്രങ്ങളുമടക്കമുള്ളവ കോലത്തുള്ള പദ്മനാഭന് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് നിര്‍മിച്ചു നല്‍കുന്നത്. പേരാല്‍, അത്തി, അരയാല്‍, കരിങ്ങാലി, നീര്‍മാതളം, കൂവളം, കുമിഴ് തുടങ്ങിയ മരങ്ങളുടെ തടികള്‍കൊണ്ടാണ് യാഗശാലയില്‍ ഉപയോഗിക്കാനുള്ള മുഴുവന്‍ പാത്രങ്ങളും നിര്‍മിക്കുന്നത്. പരിചയസമ്പന്നരായ കാളാച്ചാലിലെ പരേതനായ പരമേശ്വരന് ആശാരിയുടെ മകന് പ്രദീപിന്റെയും സുരേഷിന്റെയും നേതൃത്വത്തിലാണ് ഇവയുടെ നിര്‍മ്മാണം.
മിടാവ്, മഹാവീരം, ചെപ്പുകുടങ്ങള്‍, കിണ്ടി, കരോ കിണ്ടി, ഊര്ധ്വപാത്രങ്ങള്, ദ്രോണകലശം, ഉപയവനം, സ്രുവം, ജുഹു തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. മണ്ണുകൊണ്ടുള്ള വിവിധ പാത്രങ്ങളും പദ്മനാഭന്റെ നേതൃത്വത്തില്‍ തന്നെയാണ് തയ്യാറാക്കുന്നതെങ്കിലും അവ തിരുനാവായയിലെ പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളികളുടെ സഹായത്തോടെ അവിടെയാണ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: