ന്യൂദല്‍ഹി: അഞ്ചു സംസ്ഥാന മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. എ,ഐ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ സ്ഥാനാര്ത്ഥിപ്പട്ടികയ്ക്കെതിരെ ബദല്‍ പട്ടികയുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന് രംഗത്തെത്തിയത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാക്കി. സുധീരന്റെ പിടിവാശിയെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗം തീരുംമുമ്പ് സ്ഥലംവിട്ടു.
കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, പാറശ്ശാല എന്നീ അഞ്ചു സീറ്റുകളിലെ സിറ്റിംഗ് എംഎല്‍എമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കാനാവില്ലെന്ന് വി.എം സുധീരന് സ്ക്രീനിംഗ് കമ്മറ്റിയെ അറിയിച്ചു. കോന്നിയില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് സീറ്റ് നല്‍കേണ്ടതില്ലെന്നും പകരം ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജിനെ നിര്‍ത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ ബെന്നി ബഹന്നാനു പകരം പി.ടി തോമസിനെയും തൃപ്പൂണിത്തുറയില്‍ എക്സൈസ് മന്ത്രി കെ.ബാബുവിന് പകരം എന്‍. വേണുഗോപാലും ഇരിക്കൂറില്‍ മന്ത്രി കെ.സി ജോസഫിന് പകരം സതീശന് പാച്ചേനിയെയും കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
പാറശ്ശാലയില്‍ എ.ടി ജോര്‍ജ്ജിന് പകരം മരിയാപുരം ശ്രീകുമാറിനെയോ നെയ്യാറ്റിന്‍കര സനലിനെയോ പരിഗണിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. നിലമ്പൂരില്‍ ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ്, വടക്കാഞ്ചേരിയില്‍ സഹകരണവകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന് എന്നിവര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്.
എന്നാല്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ മറ്റു ചില സ്ഥാനാര്‍ത്ഥികളുമായി സുധീരന് രംഗത്തെത്തിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരുവഞ്ചൂരിന്റെ പേരുതന്നെ കോട്ടയത്ത് നിശ്ചയിക്കുകയായിരുന്നു. ഉദുമയില്‍ കെ. സുധാകരന്, കായംകുളത്ത് എം. ലിജു, കരുനാഗപ്പള്ളിയില്‍ സി.ആര് മഹേഷ്, ചിറ്റൂരില്‍ കെ അച്യുതന് അല്ലെങ്കില്‍ മകന് സുമേഷ് അച്യുതന് എന്നിവരാകും സ്ഥാനാര്‍ത്ഥികളില്‍.
മത്സരിക്കില്ലെന്ന നിലപാടുമായി ടി.എന്‍ പ്രതാപന് മുന്നോട്ടുപോകുന്നതിനെ തുടര്‍ന്ന് കെ.പി ധനപാലന് കൊടുങ്ങല്ലൂരില്‍ സ്ഥാനാര്‍ത്ഥിയാകും. കുന്നമംഗലത്ത് കെ.സി അബുവോ ടി.സിദ്ദിഖോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.
ഉമ്മന്‍ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ.മുരളീധരന് (വട്ടിയൂര്‍ക്കാവ്), കെ.ശിവദാസന്‍ നായര്‍ (ആറന്മുള), ഹൈബി ഈഡന് (എറണാകുളം), വി.ടി ബല്‍റാം (തൃത്താല), ജഗദീഷ് (പത്തനാപുരം), ഷാഫി പറമ്പില്‍ (പാലക്കാട്), എം.എ വാഹിദ് (കഴക്കൂട്ടം) എന്നിവരും ആദ്യഘട്ട യോഗത്തില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്.
നാല്‍പ്പതോളം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ഏകദേശ തീരുമാനമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗശേഷം അറിയിച്ചു.
നാലിലധികം തവണ വിജയിച്ച എ, ഐ ഗ്രൂപ്പുകളിലെ നേതാക്കള്‍ക്ക് പകരം സ്ഥാനാര്‍ത്ഥികളെ സുധാകരന് നിര്‍ദ്ദേശിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ തര്‍ക്കങ്ങള്‍ രൂക്ഷമായി.
എഐസിസി സ്ക്രീനിംഗ് കമ്മറ്റിയില്‍ സുധീരന്റെ കര്‍ക്കശ നിലപാട് ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന എ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനും തലവേദനയായിട്ടുണ്ട്. ഇതോടെ 31ന് വീണ്ടും സ്ക്രീനിംഗ് കമ്മറ്റി ചേരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: