ന്യൂദല്‍ഹി: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് ഭീകരര്‍ ഭാരത സര്‍ക്കാരിന് വീഡിയോ സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. ഐസിസ് ഭീകരവാദിയെന്ന് കരുതുന്ന ആളിനൊപ്പം നിന്ന് ടോം ഉഴുന്നാല്‍ തന്നെ സഹായം അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍, ഈ വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
ഉഴുന്നാലിനെ ഐസിസ് കുരിശില്‍ തറച്ച് കൊന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. മാര്‍ച്ച് നാലിനാണ് യെമനിലെ വൃദ്ധസദനത്തില്‍ കയറി ഭീകരര്‍ കന്യാസ്ത്രീ അടക്കം പതിനഞ്ചു പേരെ കൊലപ്പെടുത്തുകയും ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.
അതേസമയം, എന്നാല്‍, ഉഴുന്നാലിനെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നയതന്ത്ര പരിമിതികള്‍ക്കപ്പുറം എല്ലാ നടപടികളുമുണ്ടാകുമെന്ന് സുഷമാ സ്വരാജ് ഫോണില്‍ പറഞ്ഞു. സുഷമാ ആസാമില്‍ തിരഞ്ഞെടുപ്പ് പര്യടത്തിന് പോയതിനാല്‍ ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരിട്ട് കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രി, എംപിമാരായ പ്രൊഫ. കെ.വി. തോമസ്, ജോസ്.കെ.മാണി, സി.ബി.സി.ഐ പ്രതിനിധികള്‍ എന്നിവര്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനെ കണ്ട് ആശങ്കകള്‍ ധരിപ്പിച്ചു. ഫാദര്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: