കോഴിക്കോട്: മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്, തീവ്രവാദബന്ധം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്പി: സി.എം. പ്രദീപ്കുമാറിനെ സ്ഥലംമാറ്റിയത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ റിട്ട് നല്‍കിയതിന് പിന്നില്‍ ദുരൂഹത. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി കൊളക്കാടന്‍ മൂസ്സഹാജിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതിയില്‍ നിരവധി കേസുകളില്‍ പൊതുതാല്പര്യഹര്ജികള് സമര്‍പ്പിച്ച മൂസ്സഹാജിക്ക് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്.പി.യായ സി.എം.പ്രദീപ്കുമാറിനെതിരെ 12വര്‍ഷം കേസ് നടത്തിയ ചരിത്രവുമുണ്ട്.
1985ല്‍ മാവൂരില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെയും കയ്യേറ്റത്തിന്റെയും പേരിലാണ് പ്രദീപ്കുമാറിനെതിരെ മൂസഹാജി കേസുകൊടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മാവൂരില്‍ അന്ന് ബന്ദ് നടന്നിരുന്നു. അന്ന് കേസ് പ്രദീപ്കുമാറിന് അനുകൂലമായി തീരുകയാണുണ്ടായത്. പിന്നീട് അന്നത്തെ എസ്പി വിജയശങ്കര്‍, മെഡി.കോളേജ് സിഐ ആയിരുന്ന സി.എം.പ്രദീപ്കുമാര്‍ എന്നിവര്‍ക്കെതിരെ മറ്റൊരു കേസും മൂസഹാജിയുടേതായി ഉണ്ടായിരുന്നു. ആദ്യം കേസില്‍ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് കോഴിക്കോട് ജില്ലാ കോടതിയില്‍ കേസ് തള്ളുകയായിരുന്നു.
1992ല്‍ പാലക്കാട് സിറാജുന്നീസ വെടിവെപ്പ് കേസിലും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ രമണ്‍ശ്രീവാസ്തവ, ഇന്നത്തെ ഐ.ജി.സന്ധ്യ, റിട്ട എസ്.പി.ചന്ദ്രന്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി വിജയന് എന്നിവരെ പ്രതിചേര്‍ത്തുകൊണ്ട് ഇദ്ദേഹം കേസ് കൊടുത്തിരുന്നു. ശ്രീവാസ്തവ വയര്‍ലെസ് സെറ്റ്വഴി വെടിവെക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും മറ്റുമായിരുന്നു കേസ്. സുപ്രീംകോടതിവരെയെത്തിയ കേസ് പിന്നീട് സംസ്ഥാന സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.
ഐസ്ക്രീം പാര്‍ലര്‍കേസില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസിനെതിരെ റൗഫിന്റെ വെളിപ്പെടുത്തലുകള്‍ അധികാരദുര്‍വിനിയോഗത്തിലൂടെ കോടതിയില്‍ ഹാജരാക്കി എന്ന പേരില്‍ കേസുകൊടുത്തതും മൂസ്സഹാജിയായിരുന്നു.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി കേസുകള്‍ കൊടുത്ത വ്യക്തിതന്നെ മാറാട് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടതാണ് സംശയം ഉണര്‍ത്തുന്നത്. എന്നാല്‍ എന്തെങ്കിലും ദുരൂഹതയോ നിക്ഷിപ്തതാത്പര്യങ്ങളോ ഇക്കാര്യത്തില്‍ ഇല്ല എന്നാണ് മൂസ്സഹാജി പറയുന്നത്. ഒരു കേസുപോലും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നും അതുവഴി പണമുണ്ടാക്കേണ്ട കാര്യമില്ലെന്നുമാണ് മൂസഹാജി ‘ജന്മഭൂമി’യോട് പ്രതികരിച്ചത്. ‘എനിക്ക് വേണ്ടി സൗജന്യമായി വാദിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടുവരുന്നു. സുപ്രീംകോടതിയില്‍ പോയാലും എനിക്കതിന് സഹായമുണ്ട്. എനിക്കിനി പണത്തിന്റെ ആവശ്യമില്ല,’ മൂസഹാജി പറയുന്നു.
മാറാട് കേസില്‍ പലപ്പോഴായി ഉണ്ടായ പൊതുതാല്പര്യഹരജികളുടെ അനുഭവത്തില്‍ ഇപ്പോഴത്തെ കേസിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: