കൊട്ടാരക്കര: കൊട്ടാരക്കരയില്‍ അംഗനമാരുടെ അങ്കത്തിന് അരങ്ങൊരുങ്ങുന്നു. കേരളരാഷ്ട്രീയം കാത്തിരുന്ന മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള കൊട്ടാരക്കരയില്‍ ഇത്തവണ അംഗനമാരുടെ അങ്കത്തിനാണ് സാധ്യത തെളിയുന്നത്. യുഡിഎഫിന്റെ മത്സരചിത്രം വ്യക്തമല്ലെങ്കിലും ബിജെപിക്കും എല്‍ഡിഎഫിനും വേണ്ടി മങ്കമാര്‍ കച്ചമുറുക്കി കഴിഞ്ഞു.
കുട്ടിക്കാലം മുതല്‍ വിപ്ലവം അരച്ചുകുലുക്കി കുടിച്ച് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചെങ്കൊടിയോട് സലാം പറഞ്ഞ് കാവിപുല്കിയ വെളിയത്തിന്റെ മുന്‍ ജനപ്രതിനിധികൂടിയായ രാജേശ്വരിരാജേന്ദ്രനാണ് ഇത്തവണ താമര വിരിയിക്കാന്‍ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുന്നത്.
നിലവിലെ എംഎല്‍എ അയിഷാപോറ്റി തന്നെ എല്‍ഡിഎഫിന് വേണ്ടി കോട്ട കാക്കാന്‍ ഇറങ്ങും. യുഡിഎഫിന് വേണ്ടി ജില്ലാപഞ്ചായത്തംഗം കൂടിയായ ആര്.രശ്മി രംഗത്തിറങ്ങുമെന്നാണ് സൂചന. എന്നാല്‍ സീറ്റിനുവേണ്ടി ഐഎന്‍ടിയുസി പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് രംഗത്തുള്ളത് രശ്മിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കൊടിക്കുന്നിലിന്റെ നോമിനിയാണ് രശ്മി. സവിന്‍സത്യന്‍, ബ്രിജേഷ്എബ്രഹാം എന്നിവരും പട്ടികയിലുണ്ട്. എന്നാല്‍ രശ്മി കൂടി മത്സരരംഗത്ത് എത്തിയാല്‍ മൂന്ന് വനിതകള്‍ തമ്മിലാവും പോരാട്ടം. മൂന്നുപേരും കൊല്ലം ജില്ലാപഞ്ചായത്തംഗങ്ങളായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അയിഷാപോറ്റി ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോള്‍ അവര്‍ക്കൊപ്പം വെളിയം ഡിവിഷനെ പ്രതിനിധീകരിച്ച് രാജേശ്വരിരാജേന്ദ്രനും ജില്ലാപഞ്ചായത്തിലുണ്ടായിരുന്നു.
ജനപ്രതിനിധി എന്ന നിലയില്‍ ഏവരുടേയും ആദരവ് പിടിച്ചുപറ്റുന്നതും മാതൃകയുമായ പ്രവര്‍ത്തനമായിരുന്നു രാജേശ്വരിയുടേത്. നിലവില്‍ വനിതാസഹകരണസംഘം പ്രസിഡന്റും ദേശീയഅധ്യാപക പരിഷത്തിന്റെ സംസ്ഥാനസമിതി അംഗവുമാണ്. വിദ്യാരംഗം ഉള്‍പ്പടെയുള്ള സംഘടനകളിലെ പ്രവര്ത്തനമികവന് നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണ ഏറെ അനശ്ചിതത്വങ്ങള്‍ക്ക് ഇടയിലാണ് അയിഷാപോറ്റിക്ക് സീറ്റ് ലഭിച്ചത്. അണികളുടെ പ്രതിഷേധവും പരാജയഭീതിയിലും സിപിഎം വീണ്ടും അയിഷാപോറ്റിയെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 33000ത്തിലധികം വോട്ടുകള്‍ നേടിയ ബിജെപി ഇത്തവണ താമരവിരിയിക്കാന്‍ ഒരുങ്ങിയാണ് വെളിയം, കരീപ്ര, ഉമ്മന്നൂര്‍ പഞ്ചായത്തുകളില്‍ നിര്‍ണായക സ്വാധീനമുള്ള രാജേശ്വരിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇടതുപക്ഷത്തെ പിന്തുണക്കുന്ന പിള്ള പാര്‍ട്ടിയിലുള്ള അന്തഛിദ്രങ്ങളും സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ അടിഞ്ഞുകൂടികൊണ്ടിരിക്കുന്ന കാര്‍മേഘങ്ങളും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായ വോട്ടാക്കിമാറ്റാന്‍ പാര്‍ട്ടി സജീവമായി രംഗത്തിറക്കി കഴിഞ്ഞു.
ബിഡിജെഎസുമായുള്ള ബന്ധത്തോടെ മുന്‍കാലങ്ങളില്‍ കിട്ടാതിരുന്ന വോട്ടുകള്‍ കൂടി പെട്ടിയില്‍ വീഴുന്നതോടെ കൊട്ടാരക്കരയില്‍ കാര്യങ്ങള്‍ അനുകൂലമാവുമെന്നാണ് ബിജെപി കരുതുന്നത്. യുവാക്കളുടെയും പിന്നോക്ക സംഘടനകളുടേയും വര്‍ദ്ധിച്ചുവരുന്ന പിന്തുണയും മോദി സര്‍ക്കാരിന്റെ വികസനകുതിപ്പും ഇതുവരെ ലഭിക്കാതിരുന്ന വോട്ടുകള്‍ കൂടി ലഭിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഇന്നലെ വരെ യുദ്ധം നയിച്ചിരുന്ന പിള്ളയും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം ഇത്തവണ നഷ്ടകച്ചവടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇത് പിള്ളക്ക് അനുകൂലമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ കൂടുതലും ബിജെപി പക്ഷത്തേക്ക് മറിയുമെന്നാണ് നിരീക്ഷണം. മുന്നണികള്‍ക്ക് മുമ്പേ വോട്ടുകള്‍ ഉറപ്പിച്ച് രാജേശ്വരിരാജേന്ദ്രന്‍ കളം നിറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: