കൊച്ചി: ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി ഗായിക പി.സുശീലയ്ക്ക്. ആറ് ഭാഷകളിലായി 17695 പാട്ടുകള്‍ പാടിയാണ് സുശീല ഈ നേട്ടം കൈവരിച്ചത്. 11,000 പാട്ടുകള്‍ പാടിയ ഗായിക ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് സുശീല തകര്‍ത്തത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, സിംഹളീസ് ഭാഷകളില്‍ സുശീലയുടെ അനുഗൃഹീത ശബ്ദം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ യുഗ്മഗാനങ്ങള്‍ പാടിയിരിക്കുന്നത് എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം, 1336 പാട്ടുകള്‍. മലയാളത്തില്‍ പാടിയത് 916 പാട്ടുകളാണ്, ഇതില്‍ 846 എണ്ണവും സിനിമയില്‍ തന്നെ. ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമാണ് മറ്റുള്ളവ.
ആന്ധ്രപ്രദേശ് സ്വദേശിനിയാണ് സുശീല. അഞ്ചു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടു വട്ടം കേരള സംസ്ഥാന പുരസ്കാരവും നേടി. പാട്ടു പാടിയുറക്കാം എന്ന ഗാനം പാടി സീതയെന്ന സിനിമയിലൂടെയാണ് സുശീലയുടെ മലയാളത്തിലെ അരങ്ങേറ്റം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാടിയിരിക്കുന്നത് യേശുദാസിനൊപ്പം തന്നെ. 2003ല്‍ റിലീസ് ചെയ്ത അമ്മക്കിളിക്കൂടാണ് അവസാനം പാടിയ മലയാളം സിനിമ.
അഞ്ച് ദേശീയ അവാര്‍ഡുകള്‍, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങള്‍ എന്നിവ സ്വന്തമാക്കിയ സുശീലയെ രാജ്യം 2008ല്‍ പത്മഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: