കോഴിക്കോട്: സിപിഎമ്മിന്റെ രണ്ട് പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ പാര്‍ട്ടി നേരിടുന്നത് വന്‍ എതിര്‍പ്പ്. സിഐടിയു സം സ്ഥാന ജോയിന്റ് സെക്രട്ടറി ടി.പി. രാമകൃഷ്ണന് മത്സരിക്കുന്ന പേരാമ്പ്രയിലും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യ കെ.കെ. ലതിക മത്സരിക്കുന്ന കുറ്റിയാടിയിലുമാണ് പാര്‍ട്ടി കനത്ത വിഭാഗീയ പ്രശ്നങ്ങള്‍ നേരിടുന്നത്.
ടി.പി. രാമകൃഷ്ണനെ പേരാമ്പ്രയിലേക്ക് സ്വാഗതം ചെയ്തതുതന്നെ എതിര് പോസ്റ്ററുകളോടുകൂടിയായിരുന്നു. വടകരയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.എം. ഷംസീര്‍ തോറ്റതിന്റെ കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ടി.പി.ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നുള്ള കാലയളവില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ലീവെടുത്തുകൊണ്ട് ചൈനാസന്ദര്‍ശനം നടത്തിയതും പാര്‍ട്ടിക്കുള്ളില്‍ വിവാദമുയര്‍ത്തിയിരുന്നു. ടി.പി. രാമകൃഷ്ണനെതിരെ വിവാദ പോസ്റ്ററുകള്‍ ഉയര്‍ന്നത് പ്രധാനമായും ചെറുവണ്ണൂരിലാണ്. നിയമസഭാസീറ്റ് പ്രതീക്ഷിച്ച പ്രാദേശിക നേതാവാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
കുറ്റിയാടിയിലും സിപിഎമ്മില്‍ കടുത്ത വിഭാഗീയതയാണുയരുന്നത്. രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ലതികയെ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ നേരത്തെതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥ സിപിഎമ്മിന് തിരിച്ചടിയാവുന്നമെന്ന് ഒരു വിഭാഗം പാര്‍ട്ടി അണികള്‍ ചൂണ്ടിക്കാട്ടുന്നു. ലതിക മണ്ഡലത്തിന്റെ വികസനത്തില്‍ തീരെ ശ്രദ്ധിച്ചില്ലെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. ടി.പി. ചന്ദ്രശേഖരന് ഏറെ സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ ലതികയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വലിയിരുത്തപ്പെടുന്നത്. ഇടതുപക്ഷ മനോഭാവമുള്ള സിപിഎം ഇതര വോട്ടര്‍മാരെ സ്വാധീനിക്കാവുന്നു സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ലതികയെ സ്ഥാനാര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. എളമരംകരീമിനെ ബേപ്പൂരില്‍ നിന്ന് മാറ്റിയതുപോലെ ലതികയെയും മാറ്റുമെന്ന് പാര്‍ട്ടി അണികള്‍ പ്രതീക്ഷിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ തലങ്ങളില്‍ പാര്‍ട്ടി യോഗങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: