കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യം മുതലെടുത്ത് ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകുന്ന പ്രകൃതി ചൂഷണം തടയാന്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃത കരിങ്കല്ല് ഖനനം, ചെങ്കല്ല് ഖനനം, മണലൂറ്റല്‍, മണല്‍ കടത്ത്, വയല്‍ നികത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കടുത്ത ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ സബ്കലക്ടര്‍ നോഡല്‍ ഓഫീസറും താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളുമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന മുഴുവന്‍ ക്വാറികളിലും പരിശോധനനടത്തി, നിയമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ഇക്കാര്യം കൃത്യമായി നടക്കുന്നുവെന്ന് സബ്കലക്ടര്‍ ഉറപ്പുവരുത്തണം. പരിശോധന നടത്തിയ ക്വാറികളുടെ ചിത്രങ്ങള്‍, ക്വാറി ഉടമകളുടെ പക്കലുള്ള നിയമപരമായ രേഖകള്‍, അനധികൃത ക്വാറികള്‍ക്കെതിരേ കൈക്കൊണ്ട നടപടികള്‍ തുടങ്ങിയ വിശദാംശങ്ങളടങ്ങിയ വാരാന്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.
അനധികൃത മണലൂറ്റല്‍, മണല്‍കടത്ത് എന്നിവ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ പോലീസ് സുരക്ഷ ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ 13-ാം വകുപ്പ് പ്രകാരം, അനധികൃതമായി നികത്തിയ വയലുകളും നീര്‍ത്തടങ്ങളും പൂര്‍വസ്ഥിതിയിലേക്ക് മാറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത കേസുകളും സ്ക്വാഡിന്റെ പരിശോധനാപരിധിയില്‍ വരും. ഇവയെക്കുറിച്ചുള്ള വിവരങ്ങളും പ്രതിവാര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
നാമമാത്ര നടപടികള്‍ക്കുപകരം പ്രകടമായ ശിക്ഷാനടപടികളാണ് നിയമംലംഘകര്ക്കെതിരേ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമലംഘനങ്ങള്‍ക്കെതിരായ വിവരങ്ങള്‍ സബ് കലക്ടര്‍ (0495 2375458, 9447175458), തഹസില്‍ദാര്‍ വടകര (0496 2522361, 9447045361), കൊയിലാണ്ടി (0496 2620235, 9447134235), കോഴിക്കോട് (0495 2372960, 9447183930), താമരശ്ശേരി (0795 2223088) എന്നിവരെ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: