കണ്ണൂര്‍: പതിനെട്ട് വര്‍ഷം മുമ്പ് രൂപീകരിച്ച തെയ്യങ്ങളുടെ ഐതിഹ്യം ഇതിവൃത്തമായി സൃഷ്ടിച്ച കലാരൂപമായ അമൃതനാട്യത്തെ സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഡിപിഐ നിഷേധാത്മക നിലാപാട് സ്വീകരിക്കുന്നതായി ആരോപണം. പട്ടികജാതി വകുപ്പ് സ്പോണ്സര് ചെയ്തുകൊണ്ട് കണ്ണൂരില്‍ അമൃതനാട്യ അക്കാദമി തന്നെ ആരംഭിച്ചിട്ടുണ്ട്. സ്ഥാപനം കേരള സംഗീതനാടക അക്കാദമിയില്‍ അഫിലേയേറ്റ് ചെയ്യപ്പെട്ടതുമാണ്. ഗവേഷണത്തിലൂടെയും പ്രയത്നത്തിലൂടെയും രൂപപ്പെടുത്തിയ കലാരൂപം സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും അരങ്ങേറി നിരവധി ആസ്വാദകരെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ കലാരൂപത്തെ സ്കൂള്‍ കലോത്സവത്തിലുള്പ്പെടുത്താന് ഡിപിഐ തയ്യാറാകുന്നില്ലെന്ന് സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ ഡിപിഐയുടെ പ്രതികൂല തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനകം സ്കൂള്‍ കലോത്സവത്തില്‍ അമൃതനാട്യത്തെ ഉള്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കലാരൂപം രൂപപ്പെടുത്തിയ കലാമണ്ഡലം രമേശിനെ ഡിപിഐ അധികൃതര്‍ വിളിക്കുകയും ഇത് സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് രേഖാമൂലം അറിയിക്കുകയുമാണ് ചെയ്തത്. അമൃതനാട്യം പഠിപ്പിക്കുവാന്‍ അധ്യാപകരില്ലെന്നും കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാന്‍ കലാരൂപത്തിന് ആളില്ലെന്നും ഒരു വ്യക്തിയുടെ മാത്രം സൃഷ്ടിയാണെന്നും പറഞ്ഞാണ് അധികൃതര്‍ ഇതിനെ എതിര്‍ത്തത്. ഇത് കോടതിയലക്ഷ്യവും ഏകാധിപത്യനിലപാടുമാണ്. ഡിപിഐ നിലപാട് മാറ്റാത്ത പക്ഷം നിയമപരമായും പ്രക്ഷോഭപരമായും മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രാജേഷ് പാലങ്ങാട്ട്, അഡ്വ.പി.പി.വിജയന്, ഹരിദാസ് ചെറുകുന്ന്, കലാമണ്ഡലം രമേശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: