ആലപ്പുഴ: പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദനെ അപമാനിച്ച സിപിഎം, വിപഌവ നായികയെന്ന് രാഷ്ട്രീയ കേരളം വാഴ്ത്തിയ കെ.ആര്. ഗൗരിയമ്മയേയും ഒടുവില്‍ ചതിച്ചു. സിപിഎം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്കിയ നേതാക്കള്‍ എന്നതു മാത്രമല്ല, പാര്‍ട്ടിയുടെ അടിസ്ഥാന ജനവിഭാഗമായ ഈഴവസമുദായത്തില്‍ നിന്ന് വളര്‍ന്നുവന്ന നേതാക്കളാണ് ഇരുവരുമെന്നതാണ് സമാനത. ഗൗരിയമ്മയെ അവഹേളിച്ചവര്‍ എം.വി. രാഘവന്റ മകനെ സീറ്റു നല്കി ആദരിക്കുന്നത് യാദൃശ്ചികമല്ലെന്നാണ് വിമര്‍ശനം.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഘടകമില്ലെന്നത് ഒരു പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനമാണ്. അച്യുതാനന്ദന് ഇപ്പോള്‍ അനുഭവിക്കുന്നതും ഇതുതന്നെയാണ്. സീതാറാം യെച്ചൂരിയുടെ കരുണയില്‍ പാര്‍ട്ടിയില്‍ ആയുസ് നീട്ടിക്കിട്ടിയ വിഎസിന്റെ പാര്‍ട്ടിയിലെ അവസ്ഥ പരിതാപകരമണ്. ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കുക, കൊറിയന്‍ മോഡലില്‍ ശിക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഎസിന്റെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക പക്ഷക്കാരായ യുവസഖാക്കള്‍ ആഞ്ഞടിച്ചപ്പോള്‍ ഒരു തുള്ളി കണ്ണീര് പൊഴിക്കാന്‍ പോലും പാര്‍ട്ടിയില്‍ ആരും ഉണ്ടായിരുന്നില്ല.
അച്യുതാനന്ദന്റെ സ്വന്തം നാട്ടില്‍ വീടിന് വിളിപ്പാടകലെ പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് പിണറായി വിജയന് കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിന്റെ തലേന്ന് പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തിയത്. തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വിഎസിന്റെ സമരപാരമ്പര്യങ്ങളെയും അവഹേളിച്ചു. ശരീരത്തിന്റെ എവിടെയെങ്കിലും എന്തിന്റെയെങ്കിലും കുത്തുകിട്ടിയെന്ന് പറഞ്ഞു നടക്കുന്നതല്ല, പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളാകുന്നതാണ് വലിയ കാര്യമെന്നായിരുന്നു പിണറായിയുടെ പരിഹാസം.
പിണറായി പക്ഷത്തെ ഭയന്ന ചിലര്‍ രഹസ്യമായി കണ്ണീര് വാര്‍ത്ത് പ്രതിഷേധം അടക്കി. പരസ്യമായി പ്രതികരിച്ച സി.കെ. സദാശിവന്, ചന്ദ്രന്‍പിള്ള എന്നിവര്‍ക്ക് ഇത്തവണ അതിനുള്ള ശിക്ഷയും ഔദ്യോഗികപക്ഷം നല്കി. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതെയാണ് ഈ നേതാക്കളെ അപമാനിച്ചത്. അച്യുതാനന്ദന് തങ്ങള്‍ക്ക് വേണ്ടി ഇടപെടുമെന്ന പ്രതീക്ഷ വിഎസ് പക്ഷ നേതാക്കള്ക്കുണ്ടായിരുന്നെങ്കിലും സ്വന്തം നിലനില്‍പ്പ് പോലും പരിതാപകരമായ സാഹചര്യത്തില്‍ അച്യുതാനന്ദനാകട്ടെ കൂടെയുള്ളവര്‍ക്കായി ചെറുവിരലനക്കാന്‍ പോലും തയ്യാറായില്ല.
ഇഎംഎസിന്റെ അപ്രീതിക്കിരയായി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന ഗൗരിയമ്മയോട് ഇഎംഎസിന്റെ ശിഷ്യന്മാര് ഇപ്പോള്‍ തെക്കുവടക്കു നടത്തിച്ച് കണക്കുതീര്‍ക്കുകയാണ്. യുഡിഎഫില്‍ ജെഎസ്എസിനെ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ച് അവഹേളിക്കുന്നതില്‍ മനംനൊന്താണ് ഗൗരിയമ്മ മുന്നണി വിട്ടത്. അര്‍ഹമായ സീറ്റുകള്‍ നല്‍കാമെന്നും വേണമെങ്കില്‍ സിപിഎമ്മില്‍ ജെഎസ്എസിന് ലയിക്കാമെന്നു വരെ വാഗ്ദാനം നല്‍കിയാണ് സിപിഎം നേതൃത്വം ജെഎസ്എസിനെ എല്‍ഡിഎഫിന്റെ വാലാക്കി മാറ്റിയത്. വിവിധ തെരഞ്ഞടുപ്പുകളില്‍ സിപിഎമ്മിനായി ഗൗരിയമ്മയെ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഒടുവില്‍ കാര്യത്തോട് അടുത്തപ്പോള്‍ സിപിഎം തനിനിറം കാട്ടി.
സാമൂഹിക നീതിയെന്ന മുദ്രാവാക്യവുമായി കേരളത്തില്‍ പുതിയ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയ ഗൗരിയമ്മയും ജെഎസ്എസും പുറത്ത്. ഒരു സീറ്റ് പോലും ലഭിക്കാനുള്ള അര്‍ഹത ജെഎസ്എസിനില്ലെന്നാണ് സിപിഎമ്മിന്റെ കണ്ണൂര്‍ലോബിയുടെ പ്രഖ്യാപനം. കൊടും വര്‍ഗീയ പ്രസ്ഥാനമായ ഐഎന്‍എലിന് മൂന്ന് സീറ്റുകള്‍ യാതൊരു തര്‍ക്കവും ഇല്ലാതെ നല്‍കിയപ്പോഴാണ് ഗൗരിയമ്മയോടുള്ള വഞ്ചന കൂടുതല്‍ പ്രകടമാകുന്നത്. മുസഌം വോട്ടുകള്‍ നേടാന്‍ നേരത്തെ മദനിയുമായി കൂട്ടുകെട്ടുണ്ടാക്കുകയും, വേദി പങ്കിടുകയും ചെയ്ത സിപിഎം നേതൃത്വം കേരളത്തിലെ ഒരു പ്രബല സമുദായത്തെയും അതില്‍പ്പെട്ട പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെയും നിരന്തരം അപമാനിക്കുന്നതില്‍ തെക്കന്‍ കേരളത്തിലെ പാര്‍ട്ടി അണികളില്‍ കടുത്ത അമര്‍ഷമുണ്ട്.
പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പണിയെടുത്തവരെ അപമാനിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ രക്തസാക്ഷികളാക്കിയ നേതാക്കളുടെ മക്കള്‍ക്കും, ക്രിസ്ത്യന്‍, മുസഌം വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും സീറ്റുകളും അംഗീകാരങ്ങളും നല്‍കുന്നത് പാര്‍ട്ടിയെ അധഃപതനത്തിലേക്ക് നയിക്കുമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി പാര്‍ട്ടിയുടെ അടിസ്ഥാന ജനവിഭാഗത്തില്‍ നിന്നും നേരിടേണ്ടി വരുമെന്നും അവര്‍ പറയുന്നു.
ശ്രീനാരായണ ഗുരുവിനെ തെരുവില്‍ കയര്‍കെട്ടി വലിച്ച് അപമാനിച്ചു, എസ്എന്‍ഡിപിയേയും നേതാക്കളെയും അവഹേളിക്കുകയും കള്ളക്കേസില്‍ കുടുക്കി തുറങ്കിലടയ്ക്കാനും ശ്രമിച്ചു, മൈക്രോഫിനാന്‍സ് പദ്ധതി തകര്‍ത്ത് ഈഴവ കുടുംബങ്ങളെ പട്ടിണിയിലേക്ക് നയിക്കാന്‍ നീക്കം നടത്തി. ഒടുവില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ തന്റെ ജീവിതത്തിന്റെ നല്ല കാലം സമര്‍പ്പിച്ച നേതാക്കളെ ജീവിതത്തിന്റെ സായന്തനത്തില്‍ അവഹേളിച്ചും സിപിഎമ്മിലെ കണ്ണൂര്‍ ലോബി പാര്‍ട്ടിക്കായി ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ നല്കിയ സമുദായത്തോട് ക്രൂരത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: