എടത്വാ: ജലവിതരണ ലൈനില്‍ വ്യാപക ചോര്‍ച്ച. തലവടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം പൂര്‍ണമായി നിലച്ചു. ജനപ്രതിനിധികളും പ്രദേശവാസികളും നിരന്തരം പതാതി നല്‍കിയിട്ടും എടത്വാ ജല അതോറിറ്റിക്ക് അനങ്ങാപ്പാറ നയം.
ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ കടന്നുപോകുന്ന തലവടി വെള്ളക്കിണറിന് സമീപം ജങ്ഷന് വാല്‍വ് ഉള്‍പെടെ പ്രദേശത്തെ പത്തിലേറെ സ്ഥലങ്ങളിലാണ് പൈപ്പ് ലൈന്‍ ചോര്‍ച്ച. ജങ്ഷന് വാല്‍വിന്റെ ചോര്‍ച്ച കാരണം എടത്വാ പ്രദേശങ്ങളിലും ഭാഗികമായി കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ചോര്‍ച്ച അടക്കാത്ത അധികൃതര്‍ പാഴാകുന്ന ശുദ്ധജലം സമീപത്തെ ഇടത്തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷായ പ്രദേശത്ത് ആഴ്ചകളായി ശുദ്ധജലം പാഴാകുന്നത് കണ്ടിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെ ജനപ്രതിനിധികള്‍ അതോറിറ്റി ഓഫീസില്‍ പലതവണ പരാതി നല്‍കിയിരുന്നു. കൂടാതെ മാധ്യമങ്ങള്‍ വഴിയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാല്‍വിന്റെ ചോര്‍ച്ച പരിഹരിക്കാതെ എടത്വാ ഭാഗങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താന്‍ സാധിക്കില്ല. പ്രധാന ലൈനിലെ ചോര്‍ച്ച കൂടാതെ ഉള്‍പ്രദേശങ്ങളിലെ ഒട്ടുമിക്ക പൈപ്പ് ലൈനുകളും, ടാപ്പുകളും പൊട്ടി ശുദ്ധജലം പാഴാകുകയാണ്. തലവടി എകെജി ജങ്ഷന് സമീപം, ഷാപ്പ്പടി നേതാജി റോഡില്‍ മാമൂട്ടി പാലത്തിന് സമീപം അഞ്ച് സ്ഥലങ്ങളില്‍, വിശ്വഹിന്ദ് പരിഷത്ത് കാര്യാലയത്തിന് മുന്‍വശം, കുരിയിക്കല്‍ ബംഗ്ലാവിന് സമീപം, മരങ്ങാട്ടുമഠം കലുങ്കിന് സമീപം, എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് മുന്‍വശം എന്നിവിടങ്ങളില്‍ പൈപ്പ് ലൈന്‍ പൊട്ടിയും, തലവടി ഗവ. ഹൈസ്കൂള്‍ റോഡിലെ ടാപ്പ് പൊട്ടിയുമാണ് ശുദ്ധജലം പാഴാകുന്നത്.
പാഴാകുന്ന ജലം എടത്വാ, തലവടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകുമെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം എടത്വായില്‍ എത്തിയ തിരുവല്ല എക്സിക്യൂട്ടിവ് എന്‍ജിനിയറെ നേരില്‍ കണ്ട് തലവടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജിത്ത്കുമാര്‍ പിഷാരത്ത് പരാതിപ്പെട്ടിരുന്നു.
വിതരണ ലൈനിലെ ചോര്‍ച്ചയെക്കുറിച്ച് അന്വഷിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയെങ്കിലും ചോര്‍ച്ച അടയ്ക്കാന്‍ ഇതുവരെ നടപടിയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: