കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കരുത്തനായ സാരഥിയെ രംഗത്തിറക്കി ബിജെപി സജീവമായി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് ബാബുവാണ് ബിജെപി സ്ഥാനാര്‍ത്ഥി. കാല് നൂറ്റാണ്ടായി കണ്ണൂരിലെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യമാണ് കെ.ജി. ബാബുവെന്ന കെ.ഗിരീഷ് ബാബു. ഏവര്‍ക്കും സുപരിചിതനാണ്. ബാബുവിന് മണ്ഡലത്തില്‍ വളരെ ആഴത്തില്‍ ബന്ധമുണ്ട്.
സിപിഎമ്മിന് ശക്തിയില്ലാത്ത മണ്ഡലം ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിനാണ് ഇത്തവണയും നല്‍കിയിരിക്കുന്നത്. പരാജയപ്പെടുന്ന സീറ്റായ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറില്ലെന്ന് കോണ്‍ഗ്രസ് എസ് നേതാവും കഴിഞ്ഞതവണ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത രാമചന്ദ്രന് കടന്നപ്പളളിയും കോണ്‍ഗ്രസ്-എസ് നേതൃത്വവും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും അറിയിച്ചിരുന്നു. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല. കോണ്‍ഗ്രസ്-എസിന് നല്‍കിയിരിക്കുന്ന ഏക സീറ്റ് കണ്ണൂരാണ്. കോണ്‍ഗ്രസ് എസിനോ സിപിഎമ്മിനോ മററ് ഘടകകക്ഷികള്‍ക്കോ ജില്ലയില്‍ ഏറ്റവും സ്വാധീനം കുറഞ്ഞ മണ്ഡലമാണ് കണ്ണൂര്‍.
യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിജയം കൈവരിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ നിരവധിയാണ്. സിറ്റിംഗ് എംഎല്‍എയായ എ.പിയ.അബ്ദുളളക്കുട്ടിക്ക് പുറമേ 2007 ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.സുധാകരനും എ ഗ്രൂപ്പിലേയും നാലാം ഗ്രൂപ്പിലേയും ചിലരും സീറ്റിനായി രംഗത്തുണ്ട്.
ആരു മത്സരിച്ചാലും ഗ്രൂപ്പുകള്‍ പാലംവലിക്കും. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ഭരണനഷ്ടവും തിരിച്ചടിയും ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുമെന്നുറപ്പാണ്.
എല്ലാ കാലത്തും വിമതനായി നിലകൊണ്ട പി.രാമകൃഷ്ണന്റെയും കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാനിടയാക്കിയ പി.കെ. രാഗേഷിന്റെയും കൂട്ടരുടേയും നിലപാടുകളും യുഡിഎഫിന് വിനയാകും. യുഡിഎഫ് എംഎല്‍എ മാരും സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളും കണ്ണൂര്‍ നഗരത്തിലേതുള്‍പ്പെടെ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒന്നും ചെയ്തില്ലെന്നതും ഇരുമുന്നണികള്‍ക്കുമെതിരെ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രേരണയാവും.
കണ്ണൂര്‍ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 60 വര്‍ഷം ഭരിച്ചിട്ട് മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്ത മുന്നണികളെ എന്തിനാണ് ജയിപ്പിക്കുന്നതെന്നാണ് ബിജെപിയുടെ ചോദ്യം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കുപ്രകാരം കണ്ണൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 6443 വോട്ടിന്റെ ‘ഭൂരിപക്ഷമാണ് യുഡിഎഫിനുണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 49132 വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ 49131 വോട്ട് എല്‍ഡിഎഫ് നേടി. ബിജെപിക്ക് 10489 വോട്ടും ലഭിച്ചു. മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തില്‍ എളയാവൂര് പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡുണ്ടാകാറുള്ളത്.
നഗരസഭ, മുണ്ടേരി, ചേലോറ, എടക്കാട് പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് കൂടുതല്‍ സ്വാധീനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. നഗരസഭയിലും എടക്കാട് പഞ്ചായത്ത് പരിധിയിലും മാത്രമാണ് യുഡിഎഫിന് ‘ഭൂരിപക്ഷമുണ്ടായത്. ബിജെപിയാകട്ടെ മണ്ഡലത്തിന്റെ ഭാഗമായ കോര്‍പ്പറേഷനിലെ ഡിവിഷനുകളിലും മറ്റ് പഞ്ചായത്തുകളിലും വന്‍ മുന്നേറ്റമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: