കൊച്ചി: വായ്പ കുടിശിക പിരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മസില്‍പവര്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. കോഴിക്കോട്ടെ സ്മാര്‍ട്ട് സെക്യൂരിറ്റി ആന്‍ഡ് സീക്രട്ട് സര്‍വീസ് എന്ന പ്രൈവറ്റ് ഡിക്ടറ്റീവ് ഏജന്‍സി നല്കിയ അപ്പീലിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്.
വായ്പ കുടിശികക്കാരില്‍ നിന്നു പണം ഈടാക്കി നല്കിയാല് അഞ്ച് ശതമാനം കമ്മീഷന് അനുവദിക്കാമെന്ന കരാര്‍ നടപ്പാക്കിയില്ലെന്നാരോപിച്ച് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. പൊതുതാല്പര്യത്തിനു വിരുദ്ധമായ ഇത്തരം നിയമവിരുദ്ധ കരാറുകള്‍ പാലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
വായ്പ കുടിശിക പെരുകിയ സാഹചര്യത്തില്‍ ഇവ തിരിച്ചു പിടിച്ചു നല്കുന്നതിനു സ്വകാര്യ പ്രൈവറ്റ് ഡിക്ടറ്റീവ് ഏജന്‍സിയെ ഏല്‍പ്പിക്കയാണ് ബാങ്ക് ചെയ്തതെന്നു കോടതി ചൂണ്ടിക്കാട്ടി. ബാങ്കിനു ലഭ്യമാകുന്ന തുകയുടെ അഞ്ച് ശതമാനം നല്‍കാമെന്ന വ്യവസ്ഥയിലാണ് സ്വകാര്യ പ്രൈവറ്റ് ഡിക്ടറ്റീവ് ഏജന്‍സിയുമായി ബാങ്ക് കരാറില്‍ ഏര്‍പ്പെട്ടത്. ബാങ്കിലേയ്ക്ക് അടയ്ക്കാനുള്ള പണം നല്‍കണമെന്നു ബാങ്കിനു ഫോണിലൂടേയോ, നോട്ടീസിലൂടേയോ ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ സ്വകാര്യ എജന്‍സിയെ ഈ ദൗത്യം ഏല്‍പ്പിച്ചത് സാധാരണ ഗതിയില്‍ പണം പിരിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെയാണെന്നു പറയാനാവില്ല.
പണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ബാങ്കിനു ഉണ്ടാവുന്ന ദുഷ്പേരു ഒഴിവാക്കുന്നതിനും ബാങ്കിന്റെ സല്പേര് നിലനിര്‍ത്തുന്നതിനുമാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നു വ്യക്തമാണ്. വായ്പക്കാരനെ ഭീഷണിപ്പെടുത്തി, ഭീതി സൃഷ്ടിച്ച് പണം ഈടാക്കുകയായിരുന്നു ബാങ്കിന്റെ ലക്ഷ്യം. മാത്രമല്ല പോലീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന് നടത്തുന്ന സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സിയെ ഇത്തരം വായ്പ പിരിക്കാന്‍ ഏല്‍പ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. പൊതുമേഖലാ ബാങ്കുകള്‍ പരിഷ്കൃത സമൂഹത്തില്‍ വായ്പ തിരിച്ചടവിനായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഐസിഐസിഐ ബാങ്ക് കേസില്‍ ഗുണ്ടകളെ ഉപയോഗിച്ച് ബാങ്കുകള്‍ പണം പിരിക്കുന്നത് അനുവദിക്കാനാവില്ലെന്നും, നിയമാനുസൃത മാര്‍ഗങ്ങളിലൂടെ മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായ ജുഡീഷ്യറിയും നിയമസംവിധാനങ്ങളും നിലനില്ക്കുമ്പോള്, ബാങ്കുകളുടെ ഇത്തരം നടപടി അനുവദിക്കാനാവില്ല. ഗുണ്ടകളെ പണം പിരിക്കുന്നതിനു ഏല്‍പ്പിക്കുന്നത് നിയമരാഹിത്യം ഉണ്ടാക്കും. നീതി നടത്തിപ്പിനു കാലതാമസം വരുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നു വ്യക്തമാണ്. എന്നാലും ഇത്തരം നിയമരാഹിത്യം അനുവദിക്കാനാവില്ല.
നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ പണം ഈടാക്കണമെന്നു ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്കും കഴിയില്ല. ബാങ്കുകളുടേയും-ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടേയും ഇത്തരം നടപടി നിയമവാഴ്ചയ്ക്കെതിരാണ്, ഇവ അനുവദിക്കാന്‍ ആവില്ല. ഇത്തരം നടപടികള്‍ അധാര്‍മികവും, പൊതു സമൂഹത്തിനു നിരക്കാത്തതും, പൊതുതാല്പര്യത്തിനു എതിരുമാണ്. ഇക്കാരണം കൊണ്ടു തന്നെ സ്വകാര്യ ഏജന്‍സിയും ബാങ്കും തമ്മിലുള്ള കരാര്‍ നിയമപരമല്ലെന്നും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
ബാങ്കുകള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണര്‍ക്കും, റിസര്‍വ് ബാങ്കിനും നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: