ന്യൂദല്‍ഹി: ബാങ്കുകളുടെ കൂട്ടായ്മക്ക് നാലായിരം കോടി രൂപ നല്‍കാമെന്ന് മദ്യരാജാവ് വിജയ് മല്ല്യ. താനും തന്റെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും യുബി ഗ്രൂപ്പും ചേര്‍ന്ന് ഇത്രയും തുക അടയ്ക്കാമെന്നാണ് മല്ല്യ രേഖാമൂലം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതില്‍ രണ്ടായിരം ഉടന്‍ നല്‍കാം, ബാക്കി രണ്ടായിരം സപ്തംബര്‍ 30നകം അടയ്ക്കാം. മല്ല്യ തന്റെ അഭിഭാഷകന് സി.എസ.് വൈദ്യനാഥന് മുഖേന സുപ്രീംകോടതിയില്‍ നല്കിയ കത്തില്‍ പറയുന്നു. എന്നാല്‍ ലണ്ടനില്‍ നിന്ന് മടങ്ങുമോയെന്ന ചോദ്യത്തോട് മല്ല്യയുടെ അഭിഭാഷകന് പ്രതികരിച്ചില്ല.
മല്ല്യയ്ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയതോടെയാണ് മദ്യരാജാവ് പത്തി മടക്കിയതും വായ്പ മടക്കി അടയ്ക്കാമെന്ന് സമ്മതിച്ചതും. മല്ല്യയുടെ പണം ഏതുവിധേനയും പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും നേരത്തെ വ്യക്തമാക്കിയിരുന്നു.മല്ല്യ പലിശ സഹിതം അടയ്ക്കേണ്ടത് 9000 കോടി രൂപയാണ്.
നാലായിരം കോടി അടയ്ക്കാമെന്ന മല്ല്യയുടെ വാഗ്ദാനത്തോടുള്ള നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുന്ന സമയത്ത് നിലപാട് അറിയിക്കാനാണ് ഉത്തരവ്.
വായ്പ തിരിച്ചടയ്ക്കാമെന്ന് കോടതിയില്‍ ഉടപ്പു നല്കിയ മല്ല്യ മാധ്യമങ്ങള്‍ തനിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും പറഞ്ഞു.
എന്നാല്‍ പൊതുതാല്‍പ്പര്യാര്‍ഥം മാധ്യമങ്ങള്‍ അവരുടെ ജോലി നിര്‍വ്വഹിക്കുകയാണെന്ന് കോടതി മറുപടി നല്കി. മല്ല്യയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി മാര്‍ച്ച് 9ന് മല്ല്യയോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരമാണ് ഇന്നലെ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: