അതോ ദിനേ തൃതീയേ ച ധൃതരാഷ്ട്രഃ സ ഭൂപതിഃ
ദാവാഗ്നിനാ വനേ ദഗ്ദ്ധഃ സഭാര്യഃ കുന്തി സംയുതഃ
സഞ്ജയസ്തീര്‍ത്ഥയാത്രായാം ഗതസ്ത്യക്ത്വാ മഹീപതിം
ശ്രുത്വാ യുധിഷ്ടിരോ രാജാ നാരദാദ്ദുഖമാപ്തവാന്‍
സൂതന്‍ തുടര്‍ന്നു: അതു കഴിഞ്ഞു മൂന്നാം നാള് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം ഒരു കാട്ടു തീയില്‍പ്പെട്ടു മരണമടഞ്ഞു. സഞ്ജയന് തീര്‍ത്ഥയാത്രയില്‍ ആയിരുന്ന കാര്യം നാരദനില്‍ നിന്നും യുധിഷ്ഠിരന് മനസ്സിലാക്കി. കൗരവരുടെ നാശത്തിനുശേഷം മുപ്പത്തിയാറു വര്‍ഷമേ ബ്രാഹ്മണശാപം മൂലം യദുക്കള്‍ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. ബലരാമനും കൃഷണനും നോക്കിനില്‍ക്കെയാണ് അവര്‍ പരസ്പരം പോരാടി നശിച്ചത്. പിന്നീട് ബലരാമന് ദേഹത്യാഗം ചെയ്തു. കൃഷ്ണനാകട്ടെ വേടന്റെ അമ്പേറ്റു മരിക്കുകയും ചെയ്തു. കൃഷ്ണന്റെ ദേഹവിയോഗം അറിഞ്ഞ വസുദേവര്‍ ദേവീധ്യാനനിഷ്ഠയോടെ തന്റെ പ്രാണങ്ങളെ പവിത്രമാക്കി ഉപേക്ഷിച്ചു.
പ്രഭാസത്തില്‍ വെച്ച് എല്ലാവരുടെയും സംസ്കാരകര്‍മ്മങ്ങള്‍ നടത്തിയത് അര്‍ജുനനാണ്. കൃഷ്ണന്റെ ദേഹത്തെയും അങ്ങിനെ ദഹിപ്പിക്കുമ്പോള്‍ ഭഗവാന്റെ എട്ടു പത്നിമാരും കൂടെയുണ്ടായിരുന്നു. ബലരാമന്റെ ദേഹവും യഥാവിധി സംസ്കരിച്ചപ്പോള്‍ രാമപത്നിയായ രേവതി കൂടെയുണ്ടായിരുന്നു. അര്ജുനന് ദ്വാരകയിലെത്തി ജനങ്ങളെ അവിടെനിന്നും പറഞ്ഞയച്ചു. പെട്ടെന്നുതന്നെ ദ്വാരകാപുരി സമുദ്രത്തില്‍ മുങ്ങിപ്പോയി. എല്ലാവരെയും കൂട്ടി പുറത്തുവന്ന അര്ജുനന് കൃഷ്ണപത്നിമാരെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനായില്ല.
അവരുടെ ധനം മുഴുവനും അപഹരിക്കപ്പെട്ടു.
അര്ജുനന് ഇന്ദ്രപ്രസ്ഥത്തിലെത്തി അനിരുദ്ധന്റെ പുത്രനായ വജ്രനെ യദുക്കളുടെ രാജാവായി അഭിഷേകം ചെയ്തു. അര്ജുനന് ദുരന്തവൃത്താന്തമെല്ലാം വ്യാസനോടു പറഞ്ഞപ്പോള്‍ മുനി പറഞ്ഞു: ‘നീയും ഹരിയും ഇനിയും ജന്മമെടുക്കും. അങ്ങേയ്ക്ക് ആ ജന്മത്തിലും അതിമഹത്തായ ബലം ഉണ്ടായിരിക്കും.’
ഹസ്തിനപുരിയില്‍ മടങ്ങിയെത്തിയ അര്ജുനന് ജ്യേഷ്ഠനെ വിവരങ്ങള്‍ ധരിപ്പിച്ചു. കൃഷ്ണന്റെ ദേഹത്യാഗവും യാദവകുലനാശവുമെല്ലാം ധര്‍മ്മപുത്രര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം വനവാസത്തിനായി ഹിമാലയത്തിലേക്ക് പുറപ്പെട്ടു. മുപ്പത്തിയാറ് കൊല്ലം രാജ്യം ഭരിച്ചിട്ടാണിപ്പോള്‍ കാട്ടിലേയ്ക്ക് പോകുന്നത്. അദ്ദേഹം വനവാസത്തിനു പോകും മുന്‍പ് മുപ്പത്തിയാറ് വയസ്സുള്ള ഉത്തരാപുത്രനെ (പരീക്ഷിത്ത്) രാജാവായി വാഴിച്ചു.
വനത്തില്‍ വെച്ച് ദ്രൗപദിയടക്കം ആറുപേരും മരണമടഞ്ഞു. ധര്‍മ്മനിഷ്ഠനായ പരീക്ഷിത്ത് അറുപതുവര്‍ഷം രാജ്യം ഭരിച്ചു. നായാട്ടില്‍ വീരനായിരുന്ന രാജാവ് ഒരിക്കല്‍ ഒരു മാനിനെ അമ്പെയ്തു വീഴ്ത്തി. ആ മാനിനെ തേടി വനത്തില്‍ അലയവേ അദ്ദേഹം ദാഹിച്ചും ക്ഷീണിച്ചും വലഞ്ഞു. ആ ചൂടുള്ള പകല്‍ സമയത്ത് കാട്ടില്‍ ധ്യാനത്തിലിരിക്കുന്ന ഒരു മുനിയെ അദ്ദേഹം കണ്ടു. അദ്ദേഹത്തോട് കുറച്ചു വെള്ളം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുനി തന്റെ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നില്ല. ക്രോധത്തോടെ രാജാവ് അടുത്തുകിടന്ന ഒരു ചത്ത പാമ്പിനെ വില്ലുകൊണ്ടു തോണ്ടിയെടുത്ത് മുനിയുടെ കഴുത്തില്‍ ചാര്‍ത്തി. എന്നിട്ടും മുനി ഉണര്‍ന്നില്ല. രാജാവ് കാട്ടില്‍ നിന്നും നാട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: