കോഴിക്കോട്: പയ്യോളി പോലീസ് വാദിയെ പ്രതിയാക്കി. പയ്യോളിയിലെ ബലിദാനി സി.ടി. മനോജ്കുമാറിന്റെ ഭാര്യ കെ.ടി. പുഷ്പയെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐ ആര്. രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ സിപിഎം-പോലീസ് ഗൂഢാലോചന. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ പുഷ്പയെ അക്രമിച്ച കേസിലെ പ്രതി നാണു നല്കിയ പരാതിയെത്തുടര്‍ന്നാണ് പുഷ്പയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2012 ഫെബ്രുവരി 12 ന് രാത്രിയാണ് ചെറിയഞ്ചാല്‍ താരേമ്മല്‍ മനോജ്കുമാര്‍ കൊല്ലപ്പെടുന്നത്. മനോജിനെ കൊലപ്പെടുത്തിയ സിപിഎം അക്രമി സംഘം മനോജിന്റെ വീടിനു നേരെ പലതവണ അക്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം കുരിയാടി നാണുവിന്റെ നേതൃത്വത്തില്‍ പുഷ്പയെ അക്രമിച്ചത്. പുഷ്പയെ അക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ സഹോദരന് ബിജു, മിനി, ഗീത കണ്ടാലറിയാവുന്ന മറ്റ് രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്ഐഐആര്‍ ഇട്ടിരിക്കുന്നത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് പുഷ്പക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
മനോജ് കൊലപാതകക്കേസിലെ പ്രധാന സാക്ഷി ഭാര്യ പുഷ്പയാണ്. പുഷ്പയുടെ മുന്നില്‍വെച്ചാണ് മനോജിനെ സിപിഎം അക്രമി സംഘം കൊലചെയ്യുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ആണ് മനോജ് കൊലപാതകക്കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ ഭാര്യ പുഷ്പ ക്രിമിനലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ തിരക്കഥയ്ക്കാണ് പോലീസ് കൂട്ടുനില്‍ക്കുന്നത്. ഭര്‍ത്താവ് കൊല്ലപ്പെട്ട ദുരന്തമേല്‍പ്പിച്ച ആഘാതവും അനാരോഗ്യവും കാരണം അവശയായി കഴിയുന്ന പുഷ്പയെ ആണ് പോലീസ് വധശ്രമക്കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുത്തതും പോലീസിലെ ചിലര്‍ക്ക് രുചിച്ചിട്ടില്ല. പയ്യോളി പോലീസിലെ എസ്ഐ അടക്കമുള്ള ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരാണ് സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്നത്. പുഷ്പയെ അക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ സ്ത്രീകളടക്കമുള്ളവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. പോലീസിന്റെ പക്ഷപാതപരമായ നടപടിക്കും സിപിഎമ്മിന്റെ മനുഷ്യത്വരഹിതമായ അക്രമത്തിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: