ന്യൂദല്‍ഹി: ഫാ. ടോം ഉഴുന്നാലിനെ വിട്ടയക്കാന്‍ ഐഎസ് ഭീകരര്‍ ലക്ഷക്കണക്കിന് ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നതിന്റെ വീഡിയോ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്നെ രക്ഷിക്കണമെന്ന് ഫാദര്‍ അഭ്യര്‍ഥിക്കുന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ പിന്നിലായി ഒരാള്‍ നില്ക്കുന്നതും കാണാം. വീഡിയോ എന്നു തയ്യാറാക്കിയതാണ്, ആരാണ് ഇത് അയച്ചത്, ഫാദറിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ് തുടങ്ങിയ ഒരു വിവരവും ഇതിലില്ല.
ദു:ഖവെള്ളിയാഴ്ച ഫാദറിനെ ഭീകരര്‍ കുരിശിലേറ്റിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.അതിനിടെ ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
യെമനിലെ ചില പ്രാദേശിക സംഘടനകളുടെ സഹായത്തോടെ അദ്ദേഹത്തെ ഭീകരരില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. മാര്‍ച്ച് നാലിനാണ് ഐഎസ് ഭീകരര്‍ ഫാദറിനെ തട്ടിക്കൊണ്ടുപോയത്. ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന സ്ഥാപനം ഭീകരര്‍ ആക്രമിച്ച് നാല് ഭാരത കന്യാസ്ത്രീകള്‍ അടക്കം നിരവധി പേരെ വധിക്കുകയും ഫാദറിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: