കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജിലെ പിജി കോഴ്സുകളില്‍ പതിനേഴില്‍ പതിനഞ്ചെണ്ണത്തിന്റെയും അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ പരിയാരത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2011 ലാണ് ഇവിടെ മെഡിക്കല്‍ പിജി കോഴ്സ് ആരംഭിച്ചത്.
മെഡിക്കല്‍ കൗണ്‍സില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ആദ്യ ബാച്ചിന്റെ പരീക്ഷ വരുന്ന സമയത്ത് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുമെന്ന നിര്‍ദ്ദേശത്തോടെയാണ് കോഴ്സ് ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 15ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയിരുന്നു.
പല വിഭാഗങ്ങളിലും, പിജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കേണ്ട സീനിയര്‍ ഫാക്കല്‍റ്റിമാര്‍ ഇല്ല. പോസ്റ്റിങ് നടത്തി പ്രശ്നപരിഹാരം കാണാന്‍ മാനേജ്മെന്റ് ശ്രമിച്ചിട്ടില്ല. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ എംആര്‍ഐ മെഷീന് പോലുമില്ല. നേത്രരോഗ ചികിത്സാ വിഭാഗത്തില്‍ റെറ്റിനല്‍ സര്‍ജറി മൈക്രോസ്കോപ്പ്, ഓപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഗൈനക്കോളജി വിഭാഗത്തില്‍ ലേബര്‍ റൂമിനകത്ത് എമര്‍ജന്‍സി ഓപ്പറേഷന് തീയറ്ററോ പ്രത്യേക ഓപ്പറേഷന് തീയറ്ററോ റഫറന്‍സ് ഗ്രന്ഥങ്ങളോ ലഭ്യമല്ല.. അനസ്തീഷ്യ വിഭാഗത്തില്‍ ഐസിയു ഇല്ല. മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി.
അംഗീകാരം റദ്ദായത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കും. കഴിഞ്ഞ വര്‍ഷം എംഡി, എംഎസ് കോഴ്സ് കഴിഞ്ഞവര്‍ക്ക് ഇതുകാരണം മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. ഫലത്തില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം യാതൊരു വിലയുമില്ലാത്ത ഡിഗ്രിയാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈ മാസത്തില്‍ ട്യൂഷന് ഫീസ് അടക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിട്ടുനിന്നത്. പിജി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് ആശുപത്രി അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് വേണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: