കൊല്ലൂര്‍: ഭക്തജനസഹസ്രങ്ങളെ സാക്ഷിയാക്കി കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഇന്നലെ മഹാരഥോത്സവം നടന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി രഥത്തിലേറിവരുന്ന ദേവീവിഗ്രഹം കണ്ട് സായൂജ്യമടയാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രണ്ട് ദിവസം മുമ്പേ കൊല്ലൂരിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഉഷപൂജയും യാഗശാലയില്‍ ഉത്സവ ഹോമവും നടന്നു. തുടര്‍ന്ന് ശതരുദ്രാഭിഷേകം, ഉത്സവ വിശേഷപൂജ എന്നിവയ്ക്കു ശേഷം രാവിലെ എട്ടിന് മുഹൂര്ത്തബലിയോടെയാണ് രഥോത്സവ ചടങ്ങുകള്‍ ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ദേവിയെ എഴുന്നള്ളിക്കാന്‍ അലങ്കരിച്ച് നിര്‍ത്തിയ രഥത്തില്‍ ശുദ്ധിഹോമവും രഥപൂജയും നടത്തി. മഹാനൈവേദ്യം, ദീപാരാധന, ശ്രീഭൂതബലി എന്നിവക്ക് ശേഷം ദേവിയുടെ രഥാരോഹണ ചടങ്ങുകള്‍ നടന്നു. 9.30ന് ക്ഷിപ്രബലിയും തുടര്‍ന്ന് രഥബലിയും രഥാരോഹണവും നടന്നു. തുടര്‍ന്ന് കിഴക്കേ ഗോപുരം വരെ പ്രതീകാത്മക രഥചലനം നടത്തി.
വൈകിട്ട് അഞ്ചിന് ക്ഷേത്ര നടയില്‍ നിന്ന് ഓലക മണ്ഡപം വരെയും തിരിച്ചും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് രഥം എഴുന്നള്ളത്ത് നടന്നു. കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തജനങ്ങളാണ് രഥോത്സവം ദര്‍ശിക്കാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: