ആലപ്പുഴ: അമ്പലപ്പുഴ സീറ്റിന്റെ പേരില്‍ യുഡിഎഫില്‍ അടി കലശലായി. കോണ്‍ഗ്രസ് കാലങ്ങളായി മത്സരിക്കുന്ന അമ്പലപ്പുഴ സീറ്റ് ഒരു കാരണവശാലും ഘടകകക്ഷിയായ ജനതാദള്‍ യുവിന് നല്‍കാനാവില്ലെന്ന നിലപാടിലാണ് ഡിസിസി നേതൃത്വവും അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ജില്ലയില്‍ ഒരു സീറ്റ് ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് ജനതാദള്‍ യു. അമ്പലപ്പുഴയോ കായംകുളമോ ആണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്.
ഒടുവില്‍ അമ്പലപ്പുഴ നല്കാന് യുഡിഎഫില്‍ ധാരണയായതായാണ് വിവരം. ഇവിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി. ഹാരീസിനെ മത്സരിപ്പിക്കാനാണ് നീക്കം. മണ്ഡലത്തിലെ 50,000ലേറെ വരുന്ന മുസ്ലീം വോട്ടുകളെ ലക്ഷ്യമാക്കിയാണ് നടപടി. ഒരിക്കല്‍ ഘടകകക്ഷിക്ക് സീറ്റു വിട്ടു നല്കിയാല് പിന്നീട് മടക്കി ലഭിക്കില്ലെന്നറിയാവുന്ന ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ്.
മാത്രമല്ല, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന്റേതടക്കമുള്ളവരുടെ പേര് അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ബൂത്തുകമ്മറ്റി പോലും ജനതാദള്‍ യുവിന് അമ്പലപ്പുഴയിലില്ലെന്നും അതിനാല്‍തന്നെ അമ്പലപ്പുഴ വിട്ടുനല്‍കാനാവില്ലെന്നും ഷുക്കൂര്‍ മാദ്ധ്യമങ്ങളോട് നിലപാട് വ്യക്തമാക്കി. ഷുക്കൂര്‍ നിലപാട് പരസ്യമാക്കിയതോടെ അണികള്‍ അമ്പലപ്പുഴയില്‍ പരസ്യപ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് എം.ടി. മധുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായി തെരുവിലിറങ്ങിയത്. ജനതാദള്‍ യുവിന് സീറ്റു നല്‍കുന്നത് സിപിഎം സ്ഥാനാര്‍ത്ഥി ജി. സുധാകരനുമായുള്ള ഒരു വിഭാഗത്തിന്റെ രഹസ്യ ഇടപെടലാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: