അടിമാലി: വേനല്‍ കടുത്തതോടെ തീറ്റ തേടി ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി വിധവയുടെ ആടിനെ കടിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനപാലകര്‍ കൂട് സ്ഥാപിച്ചു. അടിമാലി ഇരുന്നൂറേക്കര്‍ വടക്കെ ആയിരമേക്കറിലാണ് പുലി ഇറങ്ങിയെന്ന് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെന്ന് സംശയിക്കുന്ന ജീവി വീട്ടമ്മയുടെ ആടിനെ കടിച്ചു കൊല്ലുകയായിരുന്നു. ഇരുന്നൂറേക്കര്‍ മയിലാടുംകുന്ന് സ്വദേശിനിയും വിധവയുമായ രണ്ടുമാക്കല്‍ എല്‍സിയുടെ നാലു മാസം ഗര്‍ഭിണിയായ ജമുനാപ്യാരി ഇനത്തില്‍പ്പെട്ട ആടിനേയാണ് പിടികൂടിയത്. ഡപ്യൂട്ടി റേഞ്ചോഫീസര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. നാട്ടുകാരുടേയും ഓട്ടോ ഡ്രൈവര്‍മാരുടേയും വനപാലകരുടേയും നേതൃത്വത്തില്‍ പുലിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ടോടെ കൂട് ലോറിയില്‍ എത്തിച്ച് പ്രദേശത്തെ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ചു. കൂട്ടില്‍ ആട്ടിന്‍കുട്ടിയെ കെട്ടിയിട്ടിട്ടുണ്ട്. കൂട് സ്ഥാപിക്കുന്നതറിഞ്ഞ് പ്രദേശത്ത് നൂറുക്കണക്കിന് ആളുകള്‍ തടിച്ചു കൂടി. അടിമാലി റേഞ്ച് ഓഫീസര്‍ കെ. ബാബു, ഉന്നത വനപാലകര്‍, വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. രാത്രിയില്‍ പ്രദേശത്ത് വനപാലകര്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: