ഇന്ന് ചില കോണുകളില്‍നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ ദേശീയത ആരു തീരുമാനിക്കും? രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരില്‍നിന്ന് വാങ്ങണം? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരന്തരം രാജ്യദ്രോഹനിലപാട് സ്വീകരിക്കുന്നവരും വിഘടനവാദം വളര്‍ത്തുന്നവരുമാണ്. ഇതിന്റെ ഉത്തരം കിട്ടിയാലുടനെ അവരെല്ലാവരും ദേശീയവാദികളായി മാറിക്കളയും എന്നു വിശ്വസിക്കേണ്ടതില്ല. അവര്‍ പുതിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.
ദേശീയത എന്നത് അനേകം നൂറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ടുവരുന്നതാണ്. തലമുറകളുടെ ജീവിതത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ജീവിതമൂല്യങ്ങളുടെ ആകെത്തുകയാണത്. അത് ആ സമൂഹത്തെയും അവരുടെ ജീവിതവീക്ഷണങ്ങളെയും അടയാളപ്പെടുത്തും. പുതുതലമുറകള്‍ അവയെ ഉള്‍ക്കൊണ്ടു ജീവിക്കുകയും ഈ അടയാളങ്ങളെ അടുത്ത തലമുറക്കു കൈമാറുകയും ചെയ്യും. പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുതിയ മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
ഈ മൂല്യങ്ങളും അവയുടെ പ്രതീകങ്ങളും ആണ് ഒരു ജനതയെയും അവരുടെ രാഷ്ട്രത്തെയും വേറിട്ടുനിര്‍ത്തുന്നത്. അവയെ നഷ്ടപ്പെടുത്തുകയോ വികലമാക്കുകയോ ചെയ്താല്‍ ക്രമേണ ജനസമൂഹം ദുര്‍ബ്ബലമാകുകയും രാഷ്ട്രം ഛിന്നഭിന്നമാകുകയും ചെയ്യും. രാഷ്ട്രത്തെ ശക്തിപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര് ദേശീയതയുടെ ഇത്തരം പ്രതീകങ്ങളെ സംരക്ഷിക്കുകയും മൂല്യങ്ങളെ ബലവത്താക്കി നിര്‍ത്തുകയും വേണം.
ദേശീയതക്ക് ഒരു നിര്‍വ്വചനം വേണമെന്നുള്ളവര്‍ക്കു ഡോ. എസ്. രാധാകൃഷ്ണന്റെ വാക്കുകളെ സ്വീകരിക്കാം. ”ഒരു രാജ്യത്തിലെ ജനങ്ങളുടെ സാംസ്കാരിക പാരമ്പര്യം, വിശ്വാസങ്ങള്‍, ഭാഷ, ആ രാജ്യവുമായി അവയുടെ വൈകാരിക ബന്ധങ്ങള്‍, ആ രാജ്യത്തിലെ പൂര്വ്വികന്മാരെപ്പറ്റി അവര്‍ക്കുള്ള ആദരവ്, ആചാര-പാരമ്പര്യങ്ങള്‍ – ഇതൊക്കെ ചേര്‍ന്നതാണ് ദേശീയത, ദേശീയ പാരമ്പര്യം.” (മാതൃഭൂമി – 13/04/1961)
ഈ പാരമ്പര്യവും വിശ്വാസങ്ങളും പൂര്‍വ്വിക സ്മരണയുമാണ് വര്‍ത്തമാനകാല ജീവിതത്തെ ഒരു രഷ്ട്രമെന്ന നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു ജനതയെ ഒന്നാകെ ഇത് ഏകോപിപ്പിക്കുന്നു, ഉത്തേജിപ്പിക്കുന്നു; ചലിപ്പിക്കുന്നു. ഈ പാരമ്പര്യത്തിന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നത് ശ്രേഷ്ഠമായ ആദര്‍ശമായി പൂര്‍വ്വികര്‍ നമ്മെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ ചെയ്യുന്നതിനെയാണ് രാജ്യസ്നേഹമെന്നു പറയുന്നത്.
ഭാരതത്തിന്റെ ദേശീയ ബിംബങ്ങളായി അനേകം പ്രതീകങ്ങളെ ലോകം അംഗീകരിച്ചിട്ടുണ്ട്. അതൊക്കെ അഭിമാനപൂര്‍വ്വം നാം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തികളും രൂപങ്ങളും വാക്യങ്ങളുമൊക്കെ ദേശീയ പ്രതീകങ്ങളായി സ്വീകരിക്കപ്പെട്ടു. അവയൊക്കെ നമ്മുടെ ജീവിതവും ദര്‍ശനവും ചരിത്രവും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്നു.
1954 ല്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ സര്‍വ്വാധിപതിയായിരുന്ന മാവോ ഭാരതം സന്ദര്‍ശിച്ചു. അന്നു നമ്മുടെ ഭരണാധികാരികള്‍ ഭാരതത്തിന്റെ ഉപഹാരമായി നല്‍കിയത് നടരാജവിഗ്രഹമാണ്. വാങ്ങിയത് കമ്മ്യൂണിസ്റ്റ് ഭരണാധികാരി, കൊടുത്തത് മതേതര ഭരണകൂടം. മറ്റൊരിക്കല്‍ ബര്‍മ്മയുടെ സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കാന്‍ ഭാരതപ്രതിനിധിയായി പോയത് ഡോ.രാജേന്ദ്രപ്രസാദ്. ആഘോഷത്തിനുള്ള ഉപഹാരമായി ഇവിടെനിന്നു കൊണ്ടുപോയത് ഒരു വെള്ളിക്കുടത്തില്‍ ഗംഗാജലവും ഒരു ആല്‍മരത്തൈയും ആയിരുന്നു. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ കത്തോലിക്കാ സഭാധ്യക്ഷനായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയെ കാണാന്‍ പോയപ്പോള്‍ ഭാരതത്തിന്റെ സമ്മാനമായി കൊടുത്തത് ഭഗവദ്ഗീതയുടെ ഒരു കോപ്പിയായിരുന്നു. കൊടുത്തത് കമ്മ്യൂണിസക്കാരന്, വാങ്ങിയത് ക്രൈസ്തവ വിശ്വാസി. എന്നിട്ടും ഭഗവദ്ഗീതയായത് എന്തേ?
ഇങ്ങനെ ഭാരതത്തിന്റെ ഓരോ രംഗത്തെയും അടയാളങ്ങളോ വാക്യങ്ങളോ ഒക്കെ മുഴുവന്‍ ഭാരതത്തെയും പ്രതിനിധീകരിക്കുന്നു. അവിടെ മതവും രാഷ്ട്രീയവും മാനദണ്ഡമല്ല. ഈ ബിംബങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചന സര്‍വകലാശാലകളില്‍ നടക്കുന്നു. ജെഎന്‍യുവില്‍ കഴിഞ്ഞ കുറെനാളുകളായി നടന്നുവരുന്ന ആഘോഷങ്ങളും ചര്‍ച്ചകളും ഭാരതത്തിന്റെ ദേശീയ പ്രതീകങ്ങളെ അവഹേളിക്കുന്നതും വിശ്വാസങ്ങളെ ഹനിക്കുന്നതുമാണ്.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് മിസ് മേയോ എന്നൊരു യൂറോപ്യന്‍ വനിത ”മദര്‍ ഇന്ത്യ” എന്നൊരു പുസ്തകം എഴുതി. അത് ഭാരതമാതാവിനെ പ്രകീര്‍ത്തിക്കാന്‍ ആയിരുന്നില്ല. ഭാരതത്തിന്റെ മാതൃസങ്കല്പത്തെ വാഴ്ത്താനുമായിരുന്നില്ല. ഈ നാടിന്റെ സാംസ്കാരിക മൂല്യങ്ങളെ ആമൂലാഗ്രം അവഹേളിക്കാന്‍ മാത്രം എഴുതിയുണ്ടാക്കിയ ഒന്ന്. അതു വായിച്ച ഗാന്ധിജിയുടെ പ്രതികരണം, ”ഇത് അഴുക്കുച്ചാല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടാണ്; മറുപടി അര്‍ഹിക്കുന്നില്ല” എന്നായിരുന്നു.
മറ്റൊരിക്കല്‍ ‘ഈസ് ഇന്ത്യാ സിവിലൈസ്ഡ്’ എന്നൊരു ഗ്രന്ഥം വില്യം ആര്‍ച്ചര്‍ എന്ന ഒരു പാശ്ചാത്യലേഖകന്‍ പടച്ചുണ്ടാക്കി. ഇന്ത്യ പരിഷ്കൃതമല്ല എന്നു സ്ഥാപിക്കലായിരുന്നു താല്പര്യം. ഈ വിമര്‍ശനത്തിന് മഹര്‍ഷി അരവിന്ദന് മറുപടി എഴുതി. അവ സമാഹരിച്ച് പിന്നീട് പുറത്തുവന്ന പുസ്തകമാണ് ‘ഫൗണ്ടേഷന്‍സ് ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍’.
കുറച്ചുകാലം മുമ്പായിരുന്നുവല്ലോ ഗെയ്ല് ട്രെഡ്വെല് എന്നൊരു സ്ത്രീ മാതാ അമൃതാനന്ദമയിയെയും അമ്മയുടെ ആശ്രമത്തെയും തകര്‍ക്കാനുള്ള ശ്രമം നടത്തിയത്. അത് വ്യക്തിപരമല്ല. ദീര്‍ഘകാലമായി ദേശീയതയെ തകര്‍ക്കാന്‍ വിവിധതലങ്ങളില്‍ നടന്നുവരുന്ന രാജ്യദ്രോഹത്തിന്റെ ഭാഗം.ശക്തി പ്രാപിച്ചുവരുന്ന രാഷ്ട്രത്തെ ജാതിയുടെ പേരു പറഞ്ഞ് ദുര്‍ബ്ബലപ്പെടുത്തുക. സ്പര്‍ദ്ധ വളര്‍ത്തി നിരന്തരം കലഹങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കുക. സ്ഥിരം സംഘര്‍ഷാന്തരീക്ഷമാണ് ഭാരതത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രചരിപ്പിക്കുക. വിവേചനങ്ങളും അടിച്ചമര്‍ത്തലുമാണ് ഒരു വിഭാഗം അനുഭവിക്കുന്നതെന്നു വരുത്തിത്തീര്‍ക്കുക. അങ്ങനെ നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ രാഷ്ട്രത്തിന്റെ ചേതനയെ തളര്‍ത്തി, രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയുക. മുമ്പ് മതന്യൂനപക്ഷങ്ങളുടെ ചെലവിലായിരുന്നു രാജ്യദ്രോഹികളുടെ അഴിഞ്ഞാട്ടം. ഇപ്പോള്‍ ദളിതന്റെ ചോര ഊറ്റിക്കുടിച്ചാണ് ഊര്‍ജ്ജം നേടുന്നത് എന്നു മാത്രം.
ഈ നാട്ടില്‍ ജീവിക്കുകയും ദേശീയതയ്ക്ക് എതിരു നില്‍ക്കുകയും ചെയ്യുന്നവര്‍ വര്‍ദ്ധിക്കുന്നു. രാജ്യത്തെ വെല്ലുവിളിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്; ഒരു വ്യക്തിയെയും വളര്‍ത്തരുത്; അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിലായാലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചെലവിലായാലും. സ്വതന്ത്ര ചിന്തയൊന്നും രാഷ്ട്രദ്രോഹമായി വളരാന്‍ അനുവദിക്കരുത്. വ്യക്തി സ്വാതന്ത്ര്യമെന്നാല്‍ രാജ്യദ്രോഹമെന്ന് അര്‍ത്ഥമുണ്ടോ?
സംസ്കാരശൂന്യതയില് ജനിക്കുകയും രാജ്യദ്രോഹികളാല്‍ വളര്‍ത്തപ്പെടുകയും ദേശീയ വിരുദ്ധരാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നവരാണ് ഇന്ന് നിറഞ്ഞാടുന്നത്. അവരുടെ മുഖം കമ്മ്യൂണിസക്കാരന്റേതാണ്. അവരുടെ ഊര്‍ജ്ജം ഭീകരവാദികളുടേതാണ്. അവരുടെ കരുത്ത് സാമ്രാജ്യത്വത്തിന്റേതാണ്. ഇത് ദേശസ്നേഹികള്‍ തിരിച്ചറിയണം.
രാഷ്ട്രം നിലനിന്നാലേ മറ്റെല്ലാം ഉള്ളൂ. അതിനെതിരെ ഒരു കയ്യും ഉയരാന്‍ പാടില്ല; അതിനു പൗരസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞാല്‍ പോലും. രാഷ്ട്രത്തിന്റെ നിലനില്പിനെതിരെ ഒരു നാവും ഉയരാന്‍ പാടില്ല; അതില്‍ ആവിഷ്കാരത്തിന്റെ കാപട്യം നിറച്ചാല്‍ പോലും. രാഷ്ട്രത്തിന്റെ ആത്മാവിനെ മുറിപ്പെടുത്താന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. അത് വംശത്തിന്റെയും വിശ്വാസത്തിന്റെയും മൂടുപടമിട്ടാല് പോലും
രാഷ്ട്രം ആദ്യം, മതം രണ്ടാമത്; രാഷ്ട്രം ആദ്യം, ജാതി പിന്നീട്; രാഷ്ട്രം ആദ്യം, രാഷ്ട്രീയം അവസാനം. രാഷ്ട്രത്തെ നിലനിര്‍ത്താന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. ആ യത്നത്തിടയില് അപമാനിക്കപ്പെടാം; ആക്രമിക്കപ്പെടാം; കൊല്ലപ്പെടാം. പിന്മാറരുത്. ഭാരതമാതാവിന്റെ ചേലാഞ്ചലങ്ങളില് ദുഷ്ടലാക്കോടെ കൈവയ്ക്കാന്‍ ഒരു കശ്മലനെയും അനുവദിക്കരുത്; ജാതി മറന്ന്, മതം നോക്കാതെ, രാഷ്ട്രീയം പരിഗണിക്കാതെ എല്ലാ ദേശസ്നേഹികളും അണിനിരക്കുക. ഇതൊരു മഹാഭാരതയുദ്ധമാണ്. രാജ്യസ്നേഹികളും രാജ്യദ്രോഹികളും തമ്മില്‍. ദേശീയവാദികളും ദേശീയവിരുദ്ധരും തമ്മില്‍. ധര്മ്മപക്ഷവും അധര്മ്മപക്ഷവും തമ്മില്‍. ഇതില്‍ അധര്‍മ്മികളായവരെ, ദേശീയവിരുദ്ധരായവരെ തിരിച്ചറിയുക. തിരസ്ക്കരിക്കുക. ബാക്കിയുള്ളവര്‍ രാഷ്ട്രത്തിന്റെ ആത്മാവിനോടു ചേര്‍ന്നു നില്ക്കട്ടെ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: