കോട്ടയം: സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വൈക്കത്ത് പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി. ഇന്നലെ രാവിലെ സിറ്റിങ് എംഎല്‍എ കെ. അജിത്ത് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖ്യത്തില്‍ നിലവിലുള്ള എംഎല്‍എമാരില്‍ തനിക്ക് മാത്രം സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലായി. അജിത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണവും ശക്തമായി. ആലപ്പുഴ ഡിഡിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇതിനായി നീക്കം നടന്നിരുന്നതായും പറയുന്നു.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥി ആശ ചെല്ലപ്പനെതിരെയും പ്രതിഷേധം ശക്തം. സിപിഐയുടെ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയും ജില്ലാ കൗണ്‍സിലും എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രദീപിന് സീറ്റു കൊടുക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്. പ്രദീപിന് വേണ്ടി ബ്രാഞ്ച് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഫഌക്സ് ബോര്‍ഡുകള്‍ തയാറാക്കുകയും ചില സ്ഥലങ്ങളില്‍ കുടുംബയോഗങ്ങളും നടന്നിരുന്നു. ഇതിനിടയിലാണ് ആശ ചെല്ലപ്പന് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. പ്രദീപിനെ രംഗത്തിറക്കിയിട്ട് സീറ്റ് നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല.
നിയോജകമണ്ഡലം കമ്മറ്റിയും ജില്ലാ കൗണ്‍സിലും നല്കിയ പാനലില്‍ തന്റെ പേരില്ല എന്ന് മനസ്സിലാക്കിയ കെ. അജിത്ത് സംസ്ഥാന നേതൃത്വത്തെ സമീപിച്ച് തനിക്ക് മാത്രമായി സീറ്റ് നിഷേധിച്ച് അവഹേളിക്കരുതെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള 11 എംഎല്‍എമാരും മത്സരിക്കുകയും അതില്‍ ചിലര്‍ക്ക് മണ്ഡലം മാറി മത്സരിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തതാണ് മുന്‍ എംഎല്‍എ എം.കെ കേശവന്റെ മകന് കൂടിയായ അജിത്തിനെ പ്രകോപിതനാക്കിയത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് സിപിഐ കേന്ദ്ര കമ്മറ്റിയംഗം ബിനോയ് വിശ്വം വൈക്കത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം അജിത്തിനെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. തുടര്‍ന്ന് പത്രക്കാരെ കണ്ട ബിനോയ് വിശ്വം പറഞ്ഞത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ്. പരമ്പരാഗത സിപിഐ കുടുംബത്തിലെ അംഗമാണ് അജിത്ത്. അച്ചടക്കമുള്ള പാര്ട്ടിപ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടി തീരുമാനം അംഗീകരിക്കും.
വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് ആശ ചെല്ലപ്പന് സീറ്റ് നല്‍കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേ സമയം ബിനോയ് വിശ്വത്തിന്റ ഒപ്പമുണ്ടായിരുന്ന അജിത്തിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ എല്ലാം നേതാക്കളോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് എഴുന്നേറ്റ് പോവുകയായിരുന്നു. വൈക്കത്തെ പ്രതിസന്ധി പൂര്‍ണ്ണമായ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സൂചനയാണ് അജിത്തിന്റെ നടപടി നല്‍കുന്നത്. കൂടാതെ പ്രദീപിനെ അനുകൂലികള്‍ ഉയര്‍ത്തുന്ന പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: