കോഴിക്കോട്: മലയാള ഭാഷയുടെ പ്രതിഭ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു ഒ.വി. വിജയനെന്ന് വി.ആര്. സുധീഷ്. തപസ്യ കോഴിക്കോട്ട് സംഘടിപ്പിച്ച ഒ.വി. വിജയന് അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീഷ്. എഴുത്തച്ഛന് മുതല്‍ മലയാളത്തിലെ സാഹിത്യ പാരമ്പര്യം ആവാഹിക്കാന്‍ ദാര്‍ശനികനായ കഥാകാരന് കഴിഞ്ഞു.
വാക്ക് ചിത്രമായും, സംഗീതമായും, നൃത്തമായും അര്‍ത്ഥ സുഗന്ധ അനുഭൂതിയായും മലയാളി അനുഭവിച്ചത് വിജയനിലൂടെയാണ്. ഖസാക്കിന്റെ ഇതിഹാസത്തിന്റെ വിജയം ഇതാണ്. വിപരീതങ്ങളുടെ ആത്മ സംഘര്‍ഷം അനുഭവിച്ച വിജയന് ജ്ഞാനപീഠം ലഭിക്കേണ്ടതായിരുന്നു. ദല്‍ഹിയിലിരുന്ന് അധികാരാവസ്ഥക്കെതിരെ എഴുതാനുള്ള കരുത്ത് വിജയനുണ്ടായി. എന്നാല്‍ മലയാളിക്ക് വിജയന്റെ മനസ്സ് പിടികിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ ജില്ലാ കാര്യാദ്ധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സജയ് കെ.വി. അനുസ്മരണ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനര്‍ഹമായ സുധീഷിനെ ജന്മഭൂമി മാനേജിങ് എഡിറ്റര്‍ പി. ബാലകൃഷ്ണന് ആദരിച്ചു. പ്രൊഫ. കെ. നാരായണന്, രാധാകൃഷ്ണന് കാര്യാവില്‍, ഗോപിനാഥ് കൂടല്ലൂര്‍, പി.ഇ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഖസാക്കിന്റെ ഇതിഹാസത്തെ ആധാരമാക്കി വൈക്കത്തെ ഡി. മനോജ് തയാറാക്കിയ ‘കര്‍മപരമ്പരയിലെ കണ്ണികള്‍’ എന്ന ഫോട്ടോ പ്രദര്‍ശനവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: