തിരുവനന്തപുരം: ഘടക കക്ഷികളുടക്കിയതോടെ എല്‍ഡിഎഫിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇറക്കാനായില്ല. ഇന്നലെ 124 പേരുടെ പട്ടിക എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രഖ്യാപിച്ചു. എട്ട് സ്വതന്ത്രര്‍ അടക്കം 90 സീറ്റുകളില്‍ സിപിഎമ്മിനും 25 സീറ്റുകളില്‍ സിപിഐക്കും സ്ഥാനാര്‍ത്ഥികളായി. ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് നാല് സീറ്റുകളിലും കേരള കോണ്‍ഗ്രസ് എസ്, സ്കറിയാ തോമസ് വിഭാഗം, ആര്‍എസ്പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ് ബി എന്നീ കക്ഷികള്‍ക്ക് അനുവദിച്ച ഓരോ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. മൂന്ന് സീറ്റ് നേടിയ ഐഎന്‍എല്ലിന് ഒരു സീറ്റിലാണ് സ്ഥാനാര്‍ത്ഥി ആയത്.
സിപിഎം മത്സരിക്കുന്ന കോതമംഗലവും തൊടുപുഴയും സ്ഥാനാര്‍ത്ഥികളായില്ല. ശേഷിക്കുന്ന 16 സീറ്റുകളില്‍ അഞ്ചുദിവസത്തിനകം സ്ഥാനാര്‍ത്ഥികളാകുമെന്ന് വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രൂക്ഷമായ തര്‍ക്കം നടക്കുന്നതാണ് മിക്കയിടത്തും സ്ഥനാര്‍ത്ഥി നിര്‍ണയം പൂര്ത്തിയാക്കാനാകാഞ്ഞത്. തൊടുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് സിപിഎമ്മില്‍ പോലും തര്‍ക്കം തീര്ന്നിട്ടില്ലെന്നതിന്റെ ഉദാഹരമാണ്. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പലതവണ ചര്‍ച്ച നടന്നെങ്കിലും ഇതുവരെ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
സിപിഐയും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിട്ടില്ല. മഞ്ചേരി, ഏറനാട് സീറ്റുകളിലാണ് സ്ഥാനാര്ത്ഥികളാകാത്തത്. മഞ്ചേരിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കൃഷ്ണദാസ്, സിനിമാ സംവിധായകന് എം.എ നിഷാദ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മഞ്ചേരിയില്‍ കൃഷ്ണദാസിനെ മല്‍സരിപ്പിക്കരുതെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ എം.എ. നിഷാദിന് നറുക്ക് വീണേക്കും.
ജനതാദള്‍ സെക്യുലറിലും എന്‍സിപിയിലും സ്ഥാനാര്‍ത്ഥി തര്‍ക്കം തുടരുകയാണ്. കേരളാ കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടും തര്‍ക്കം തുടരുകയാണ്.
മിക്കയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അണികള്‍ അതൃപ്തരാണ്. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി അവര്‍ രംഗത്തു വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് ആന്റണി രാജുവിനെതിരെയും ആറന്മുളയില് വീണാജോര്‍ജ്ജിനും നിലമ്പൂരില്‍ പി.വി. അന്‍വറിനും അഴിക്കോട് എം.വി. നികേഷ്കുമാറിനുമെതിരെയും പരസ്യപ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പേയ്മെന്റ് സീറ്റും മതപ്രീണനവും അണികളില്‍ വലിയ അമര്‍ഷത്തിനിടയാക്കി. വരും ദിവസങ്ങളില്‍ താഴെത്തട്ടില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: