ന്യൂദല്‍ഹി: കോന്നിയില്‍ അടൂര്‍ പ്രകാശിനെയും ഇരിക്കൂറില്‍ കെ.സി. ജോസഫിനെയും ഒഴിവാക്കേണ്ട ഗതികേടില്‍ എ,ഐ ഗ്രൂപ്പുകള്‍. വി.എം. സുധീരനുമായുള്ള പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ഇരുവരെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കി. തര്‍ക്കം നിലനിന്ന നാലു സീറ്റുകളില്‍ രണ്ടിടത്ത് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഗ്രൂപ്പ് നേതാക്കള്‍.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പിന്തുണ നേടിയെടുത്ത കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കൂടുതല്‍ ശക്തനായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിസന്ധിയിലാണ്. കോന്നിയില്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജിനെയും ഇരിക്കൂറില്‍ സതീശന് പാച്ചേനിയെയും അംഗീകരിക്കാതെ നിവൃത്തിയില്ല എന്ന് ഹൈക്കമാന്റ് ഗ്രൂപ്പു നേതൃത്വങ്ങളെ അറിയിച്ചു. തൃക്കാക്കരയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് ബെന്നി ബഹന്നാനും തൃപ്പൂണിത്തുറയില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനും വീണ്ടും സീറ്റ് നല്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് വി.എം സുധീരനും തയ്യാറായിട്ടുണ്ട്.
വി.എം. സുധീരന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് സീറ്റുചര്‍ച്ച മതിയാക്കി കേരളത്തിലേക്ക് മടങ്ങാന്‍ വിമാനത്താവളം വരെ പോയ മുഖ്യമന്ത്രി യാത്ര റദ്ദാക്കി ദല്‍ഹിയില്‍ തന്നെ തുടര്‍ന്നതോടെ ഹൈക്കമാന്റിന് മേല്‍ എ,ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കി. എന്നാല്‍ നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്ന വി.എം. സുധീരന്റെ തീരുമാനത്തെ തുടര്‍ന്ന് സമവായത്തിനായി എ.കെ ആന്റണിയും മുകുള്‍ വാസ്നിക്കും ഗുലാം നബി ആസാദും പ്രശ്നത്തില്‍ ഇടപെട്ടു.
ആരോപണ വിധേയരായവര്‍ മത്സര രംഗത്തു നിന്നും മാറി നില്‍ക്കണമെന്നാണ് സുധീരന്റെ ആവശ്യമെങ്കില്‍ തനിക്കെതിരെയും ആരോപണങ്ങളുണ്ടെന്നും താനും മത്സരത്തിനില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. ഇതോടെയാണ് ബാബുവിനെയും ബെന്നിയെയും മത്സരിപ്പിക്കുന്നതില്‍ സുധീരനും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പിന്തുണയോടെയാണ് വി.എം. സുധീരന്റെ നീക്കമെന്നതിനാല്‍ ഗ്രൂപ്പുകള്‍ക്ക് വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുന്നില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് പറയുമ്പോഴും വിജയസാധ്യത മുതിര്‍ന്ന നേതാക്കള്‍ക്കാണെന്ന സത്യം സുധീരന് കാണാതെ പോകുന്നെന്ന് എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിച്ചു.
രാഹുല്‍ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് രണ്ടു തവണയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓരോ തവണയും ഇന്നലെ കൂടിക്കാഴ്ച നടത്തി. മറ്റു സംസ്ഥാന നേതാക്കളും രാഹുലിനെയും ഗുലാംനബി ആസാദിനെയും എ.കെ ആന്റണിയെയും കണ്ട് കൂടിക്കാഴ്ചകള്‍ നടത്തി. ഇന്ന് നടക്കുന്ന അടുത്ത സ്ക്രീനിംഗ് കമ്മറ്റിക്കു മുന്നോടിയായി കൂടുതല്‍ ശക്തമായ നിലപാടും സമ്മര്‍ദ്ദ തന്ത്രങ്ങളും സ്വീകരിക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: